ജലക്ഷാമം രൂക്ഷമാകുമ്പോഴും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു

pkd-waterപാലക്കാട്: ജില്ലയില്‍ കാര്യമായ മഴ ലഭിക്കാതിരിക്കുമ്പോഴും നാടാകെ പൈപ്പ് ലൈനുകള്‍ പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത്  കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. നിരവധി പരാതികളുന്നയിച്ചിട്ടും ഭരണകൂടം അറിഞ്ഞ മട്ടില്ല. മാട്ടുമന്ത മേഖലയിലെ ചോളോട്-മുരുകണി റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.എന്നാല്‍  ജല അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ല. വടക്കന്തറ തരവനാട്ടുലൈന്‍ റോഡില്‍ പൈപ്പ് പൊട്ടി ജലം പുറത്തേക്കൊഴുകിത്തുടങ്ങിയിട്ടു മാസങ്ങളായി.

അക്കാര്യവും ആരും ശ്രദ്ധിക്കുന്നില്ല. ചൊളോട് റോഡിലെ ചോര്‍ച്ച ജല അഥോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയില്ല. വരള്‍ച്ചാ സമാനസാഹചര്യം നേരിടുന്നതിനാല്‍ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പരാതി പറഞ്ഞാലും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പകരം കരാറുകാരാണ് എത്തുന്നത്. കഴിഞ്ഞ ആഴ്ച ചക്കാന്തറയ്ക്ക് എതിര്‍വശത്തുള്ള റോഡിലും പൈപ്പ് പൊട്ടി ജലം പാഴായിരുന്നു.

ജി.ബി. റോഡില്‍ പൈപ്പ് പൊട്ടി അഴുക്കുചാലിലേക്ക് മാസങ്ങളോളം വെള്ളം ഒഴുകിയിരുന്നു. അഥോറിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിവരം അറിയിച്ചാലും അനുകൂല പ്രതികരണം ഇല്ലെന്ന് നാട്ടുകാര്‍ക്കും പരാതിയുണ്ട്. ചോര്‍ച്ചകള്‍ പരിഹരിക്കാന്‍ സ്ക്വാഡ് രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും പിരായിരി പഞ്ചായത്തിലെ തരവത്ത് പടി വരെയുള്ള പ്രദേശങ്ങളിലും മലമ്പുഴ വെള്ളം വന്നിട്ട ദിവസങ്ങളായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകളിലൂടെ മലിനജലം വരുന്നതും പതിവാണ്.

കോട്ടമൈതാനം ഐഎംഎ ജംഗ്ഷനിലെ വാള്‍വിലൂടെ വെള്ളം പാഴായിപ്പോകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊതുനിരത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പരാതിപ്പെടാനും പരിഹരിക്കാനുമായി വാട്ടര്‍ അഥോറിറ്റി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍ ഫോണ്‍ കിട്ടുന്നില്ലെന്നും അഥവാ കിട്ടിയാല്‍തന്നെ ഇപ്പോള്‍ ശരിയാക്കിത്തരാമെന്ന പല്ലവിയാണ് പലപ്പോഴും ഉയരുന്നത്. കുടിവെള്ള ക്ഷാമം വരുംനാളുകളില്‍ രൂക്ഷമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിലവിലേ കുടിവെള്ളവിതരണം സംവിധാനത്തില്‍ വീഴ്ചകളുണ്ടാകാതിരിക്കാനാണ് അധികൃതരും ശ്രദ്ധിക്കേണ്ടത്.

Related posts