ജലോത്സവപ്രേമികള്‍ക്കു ആവേശമായി ഗബ്രിയേല്‍ ചുണ്ടന്‍ നീരണിഞ്ഞു

alp-vallamഎടത്വ: കോരിച്ചൊരിയുന്ന മഴയത്തു ആയിരക്കണക്കിനു ജലോത്സവ പ്രേമികളില്‍ ആവേശം വിതറി പുത്തന്‍ ചുണ്ടന്‍ ഗബ്രിയേല്‍  നീരണിഞ്ഞു. എടത്വ കളങ്ങര മൂന്നുതൈക്കല്‍ വള്ളപ്പുരയില്‍ ഇന്നലെ രാവിലെ 10.30 നും 11.15 നും മധ്യേ മര്‍ത്തോമാപള്ളി വികാരി ഫാ. എം.സി. സാമുവേല്‍ ആശീര്‍വദിച്ച ശേഷമാണ് നീരണിയല്‍ ചടങ്ങു നടന്നത്. ഇതിനു മുന്നോടിയായി പ്രധാന ശില്പി ഉമാ മഹേശ്വരന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി. വള്ളം നീരണിയിക്കുന്നതിനായി വെള്ളത്തിലേക്ക് ഇറക്കുന്ന സമയം കരയില്‍നിന്ന് ആര്‍പ്പും ആരവവും ഉയര്‍ന്നു.

വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ചുണ്ടന്റെ അമരം നീരണിഞ്ഞപ്പോള്‍ കതിനകള്‍ വെടിമുഴക്കി. ചെറിയ പട്ടത്താനം പാടത്തേക്ക് നീറ്റിലിറങ്ങിയ വള്ളം 200 മീറ്റര്‍ മാറിയാണ് നിലയുറപ്പിച്ചത്. വള്ളം കരയിലേക്ക് അടുപ്പിച്ചശേഷം ഉമാമഹേശ്വരന്‍ വലതുകാല്‍വച്ച് വള്ളത്തില്‍ കയറി. തുടര്‍ന്നു ഉടമകളായ അച്ചന്‍കുഞ്ഞ് മൂന്നുതൈയ്ക്കല്‍, ബേബിച്ചന്‍ ചെത്തികാട്, കെ.പി. ഫ്രാന്‍സിസ് എന്നിവരും വള്ളത്തിലേക്ക് കയറുകയായിരുന്നു.

2016 ജനുവരി ഒന്നിനു നിര്‍മാണം ആരംഭിച്ച ഗബ്രിയേല്‍ വള്ളത്തിന്റെ നീരണിയിക്കല്‍ ചടങ്ങ് വീക്ഷിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. അമ്പത്തിഒന്നേകാല്‍ കോല്‍ നീളം, 54 അംഗുലം വണ്ണം, 85 തുഴ, അഞ്ച് അമരവും, ഏഴുനില, രണ്ടുതാളം എന്നതാണ് വള്ളത്തിന്റെ ഘടന. ആറുമാസവും 11 ദിവസവും കൊണ്ട് പണിതവള്ളം ഉമാ മഹേശ്വരനും മകന്‍ എം. സുരേഷും ചേര്‍ന്ന് 900 തൊഴില്‍ദിനം എടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ എടത്വമേഖലയില്‍ നിന്ന് അഞ്ചാമതു ചുണ്ടനാണ് പുറത്തിറങ്ങിയത്.

മൂന്നുതൈക്കല്‍ കുടുംബത്തില്‍ നിന്നും വെപ്പും ഓടി വള്ളത്തിനുമൊപ്പം ഇത് മൂന്നാമത്തെ വള്ളമാണ്. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു, മുന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ജേക്കബ് ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, കെ.പി. കുഞ്ഞുമോന്‍, കെ. മോഹന്‍ലാല്‍, ജയിംസ് ചുങ്കത്തില്‍, മാത്തുകുട്ടി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. നെഹൃട്രോഫി മത്സരത്തില്‍ യുബിസി കൈനകരി ബോട്ട് ക്ലബാണ് വള്ളം തുഴയുന്നത്. ഉച്ചകഴിഞ്ഞു രണ്ടോടെ വള്ളം എടത്വപള്ളി കടവിലെത്തിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നടയിലെത്തി നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച ശേഷമാണ് ട്രയല്‍ നടത്താനായി കൊണ്ടുപോയത്.

Related posts