ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടറായി സി.എ. ലത ചാര്‍ജെടുക്കും

ktm-collectorseethaകോട്ടയം:  പുതിയ ജില്ലാ കളക്ടര്‍  സി.എ. ലത അടുത്ത ആഴ്ചയില്‍ ചാര്‍ജെടുത്തേക്കും.  ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു കളക്ടറെ തീരുമാനിച്ചത്. ജില്ലയുടെ 43-ാമത്തെ കളക്ടറാണ് ലത. നിലവില്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.  തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ ലത രണ്ടു വര്‍ഷക്കാലം കോഴിക്കോട് കളക്ടറായി ചുമതല വഹിച്ചിരുന്നു. ഫിഷറീസ്, ട്രൈബല്‍ എന്നീ വകുപ്പുകളില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന എട്ടാമത്തെ വനിതാ കളക്ടറാണ് ഇവര്‍.

ലളിതാംബിക, ലിഡാ ജേക്കബ്, ഷീല തോമസ്, റാണി ജോര്‍ജ്, ഡോ. ഷര്‍മിള മേരി ജോസഫ്, മിനി ആന്റണി, സ്വാഗത് ഭണ്ഡാരി എന്നിവരായിരുന്നു കോട്ടയത്തെ മുന്‍ വനിതാ കളക്ടര്‍മാര്‍. ജില്ലയില്‍ കഴിഞ്ഞ ഒരുമാസമായി കളക്ടറില്ലായിരുന്നു. പുതിയ ജില്ലാ കളക്ടറെതേടി നൂറുകണക്കിനു ഫയലുകളാണു കളക്ടറേറ്റില്‍ കാത്തുകിടക്കുന്നത്. ജില്ലാ കളക്ടറായിരുന്ന സ്വാഗത് ഭണ്ഡാരി കഴിഞ്ഞമാസം ആദ്യം മുതല്‍ അവധിയിലാണ്. കളക്ടര്‍ ഇല്ലാതായതോടെ ജില്ലയുടെ ഭരണ നിര്‍വഹണം ഏതാണ്ട് താളംതെറ്റിയിരിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ ചുമതല താത്കാലികമായി എഡിഎമ്മിനാണ് നല്‍കിയിരുന്നത്. എഡിഎമ്മിനു ചുമതല നല്‍കിയിരുന്നെങ്കിലും സുപ്രധാനമായ പലകാര്യങ്ങളിലും എഡിഎമ്മിനു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാതെ കളക്ടറുടെ തീരുമാനത്തിനായി മിക്ക ഫയലുകളും എഡിഎം മാറ്റിവച്ചിരിക്കുകയാണ്.

എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നടപ്പാക്കുന്നത് കളക്ടറുടെ ചുമതലയിലാണ്. ഈ ഫയലുകളാണു തുടര്‍ നടപടികളാകാതെ കിടക്കുന്നതില്‍ ഏറെയും. ജില്ലയിലെ 101 അംഗ കമ്മിറ്റികളുടെ അധ്യക്ഷയാണ് ജില്ലാ കളക്ടര്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് ഈ കമ്മിറ്റികളെല്ലാം ചേരേണ്ടത്. കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതില്‍ പിന്നെ ഈ യോഗങ്ങളൊന്നും ചേര്‍ന്നിട്ടില്ലായിരുന്നു.

Related posts