ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപം 26,309 കോടി

pkd-bankപാലക്കാട്: ജില്ലയിലെ ബാങ്കുകളില്‍ ആകെ നിക്ഷേപം 26,309 കോടി രൂപയാണെന്ന് ബാങ്കുകളുടെ ജില്ലാ അവലോകന യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2015 മാര്‍ച്ച് വരെ ഇത് 21,988 കോടി രൂപയായിരുന്നു. നിക്ഷേപത്തില്‍ ജില്ലയില്‍ 4321 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 17,803 കോടി രൂപ വായ്പയായി നല്കി. കഴിഞ്ഞ വര്‍ഷം ഇത് 16591 കോടി രൂപയായിരുന്നു. വായ്പ വിതരണത്തില്‍ 1212 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വായ്പ നിക്ഷേപാനുപാതം 2016 ല്‍ 68 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73 ശതമാനമായിരുന്നു. കാര്‍ഷിക ആവശ്യത്തിന് 4865 കോടിയും ചെറുകിട സംരംഭങ്ങള്‍ക്കായി 638 കോടിയുമുള്‍പ്പടെ മുന്‍ഗണന വായ്പ ക്രമത്തില്‍ 9788 കോടി രൂപ നല്കിയിട്ടുണ്ട്.

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ ത്ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ സംബന്ധിച്ച അവബോധം ഉണ്ടാകുവാന്‍ ജൂലായ് ഒന്ന് മുതല്‍ 31 വരെ സാമ്പത്തിക സാക്ഷരത ക്യാമ്പ് സംഘടിപ്പിക്കും. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാ ണ് ക്യാമ്പ്. ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരുമായി സഹകരിച്ചാണ് ക്യാമ്പുകള്‍.  ബാങ്കുകളുടെ ജില്ലാതല അവലോകന യോഗം 2016 മാര്‍ച്ച് 31 വരെയുള്ള ഇടപ്പാടുകള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തി.

ഹോട്ടല്‍ ഗസാലയില്‍ നടന്ന യോഗത്തില്‍ പി കെ ബിജു എം പി മുഖ്യാതിഥിയായിരുന്നു. എ ഡി എം ഡോ: ജെ ഒ അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കനറ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ എ സിന്ധു മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലാ ഓഫീസര്‍ ചൈതന്യ ദേവി കണക്കുകളുടെ അവലോകനം നടത്തി. ജില്ലയിലെ ക്രേഡിറ്റ് പ്ലാനുകളുമായി ബന്ധപ്പെട്ട് നബാര്‍ഡ് ഡി ഡി എം രമേശ് വെണുഗോപാല്‍, ലീഡ് ബാങ്ക് മാനേജര്‍ പി ജെ സാം എന്നിവര്‍ സംസാരിച്ചു.  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts