ജില്ലയില്‍ വാഹന പരിശോധന ശക്തം; ഗതാഗത നിയമ ലംഘനം നടത്തിയവരില്‍ നിന്നും പിഴയായി 14ലക്ഷം രൂപ ഈടാക്കിയതായി പോലീസ് അധികൃതര്‍

KTM-POLICECAMERAകോട്ടയം: വാഹനപരിശോധന ശക്തമാക്കി ജില്ലാ പോലീസ്. കഴിഞ്ഞമാസം 27 മുതല്‍ 30വരെ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തില്‍ 2599 ബസുകള്‍ ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പരിശോധിച്ചു.  ഇതില്‍ നിന്നും മദ്യപിച്ചു ബസോടിച്ച 74 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും ആറു കെഎസആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍  ചെയ്തു.  യാത്രക്കാര്‍ക്ക്  ബുദ്ധിമുട്ടുണ്ടാക്ക രീതിയില്‍ ബസ്‌സ്റ്റാന്‍ഡുകളില്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്.  ഇതിനുപുറമെ നഗരത്തിലെ അധികൃത പാര്‍ക്കിംഗിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചു.

അതേസമയം കഴിഞ്ഞ 24 മുതല്‍ 30വരെയുള്ള ദിവസങ്ങളില്‍ ഗതാഗത നിയമ ലംഘനം നടത്തിയവരില്‍ നിന്നും പിഴയായി 14,48400രൂപ ഈടാക്കിയതായി ജില്ലാ പോലീസ് അധികൃതര്‍ അറിയിച്ചു. തൊട്ടുമുന്‍പത്തേ ആഴ്ചയില്‍ ഏഴുലക്ഷം രൂപയായിരുന്നു പിഴയിനത്തില്‍ പോലീസിനു ലഭിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നതായി പൊതുജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ റോഡുകളുടെ അരികില്‍ വെള്ള വരയ്ക്കു പുറത്തു പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ മാത്രമേ പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി പിഴ ചുമത്തുകയുള്ളുവെന്നും വെള്ള വരയ്ക്കുള്ളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന 40 ശതമാനം സ്ത്രികളും ഹെല്‍മറ്റ് ധരിക്കുന്നില്ലെന്നു കണ്ടെത്തി.  ഇതേതുടര്‍ന്ന് ഇന്നു മുതല്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള പോലീസുകാരുടെ പ്രത്യേക സംഘം ബോധവല്‍ക്കരണത്തിനായി ജില്ലയിലെ റോഡുകളിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts