ജിഷയുടെ കൊലപാതകം: അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്; ജിഷയുടെ സഹോദരി ദീപയെ ചോദ്യം ചെയ്തു

jishaപെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ബന്ധുക്കളെയും ഇവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്.  കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും  പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളെയും  അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്  അന്വേഷണം നടത്താന്‍ പോലീസ് തയാറാകുന്നത്. ജിഷ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കാര്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല.

ജിഷയ്ക്ക് വേറെ മൊബൈല്‍ ഫോണ്‍ ഉള്ളതായിട്ടാണ് അറിയുന്നത്.  അതു കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ജിഷയുടെ മറ്റുബന്ധുക്കളെയും സഹോദരി ദീപയേയും പോലീസിനു കാര്യമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ കേസിനു മറ്റൊരു ദുര്‍വ്യാഖ്യാനം  വരുമെന്നതിനാലാണ്  ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത്. ഇവരെ ചോദ്യം ചെയ്താല്‍  കേസിന് ആവശ്യമായ  വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്കുന്നത്.  ഇത്തരത്തിലുള്ള നടപടികള്‍ക്കായി പോലീസ് നീങ്ങുന്നുണ്ട്.

അതിനിടെ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും  അന്വേഷണം ആരംഭിച്ചു. ജിഷ ആരോയോ ഭയപ്പെട്ടിരുന്നു. അതിനാലാണ് കിടക്കയുടെ സമീപം വാക്കത്തി സൂക്ഷിച്ചിരുന്നത്. ആരെയാണ് ഭയപ്പെട്ടിരുന്നതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളവര്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് അറിയുന്നത്. സഹോദരി ദീപയുടെ സുഹൃത്ത് ഇപ്പോഴും ഒളിവിലാണ്.

ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന്  പോലീസ് പറയുന്നു. ഇതിനിടെ  അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും  അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂരിലെ ഇവരുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന തുടരുന്നുണ്ട്. പ്രതികളെ പിടികൂന്നതു വരെ  എല്‍ഡിഎഫ് പ്രഖ്യാപിച്ച രാപകല്‍ സമരവും ടൗണില്‍ നടക്കുന്നുണ്ട്.  ഇന്നലെ ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധ മാര്‍ച്ചില്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ ലാത്തിച്ചാര്‍ജ് നടന്നിരുന്നു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നും ഇവര്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നുണ്ട്.

ജിഷയുടെ സഹോദരി ദീപയെ ചോദ്യം ചെയ്തു

പെരുമ്പാവൂര്‍: ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയെ പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പമുള്ള ദീപയെ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും ദീപ സഹകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിരിച്ച് ആശുപത്രിയില്‍ എത്തിച്ച് അമ്മയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.  നിലവിലുള്ള അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ദീപയെ ചോദ്യം ചെയ്തത്.

Related posts