ജിഷയുടെ കൊലപാതകിയുടെ അറസ്റ്റ് ഇന്നുണ്ടായില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ടേക്കും; അന്വേഷണ സംഘത്തെ മാറ്റണമെന്ന് വി.എസ് അച്യുതാനന്ദനും

jishaഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകിയുടെ അറസ്റ്റ് ഇന്നുണ്ടായില്ലെങ്കില്‍ കേസ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിടും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡി.ജി.പിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിലെ പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് മുന്നില്‍ വച്ചത്. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി നിരന്തരം ഡി.ജി.പിയോട് അന്വേഷിക്കുന്നുണ്ട്.

നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസ് ക്രൈബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടക്കം ആവശ്യപ്പെട്ടിരുന്നു. ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘവും സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്.

സംഭവം നടന്ന് ഏഴു ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസ് വല്ലാതെ പഴി കേള്‍ക്കുകയാണ്. കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജിഷയുടെ അയല്‍വാസിയായ ഇരുപത്തിയാറുകാരന് കൊലയുമായി പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് മുന്നോട്ടു പോകുന്നത്. കഞ്ചാവിന് അടിമയായ യുവാവ് സംഭവ നടന്ന ദിവസം ജിഷയുടെ വീടിന് സമീപത്തെ ടവര്‍ ലൊക്കോഷനിലുണ്ടായിരുന്നു. ഇതു കൂടാതെ ജിഷയുടെ അയല്‍വാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖചിത്രവുമായും ഇയാളുടെ മുഖത്തിന് സാദൃശ്യമുണ്ട്.

എന്നാല്‍ ഇന്നലെ രാത്രി മുഴുവന്‍ പോലീസ് ചോദ്യം ചെയ്തിട്ടും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. മല്‍പ്പിടിത്തം നടന്നുവെന്ന് സ്ഥിരീകരിച്ചിട്ടും ഇയാളുടെ ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. സംഭവത്തില്‍ ഇന്നു അറസ്റ്റു ഉണ്ടാകുമെന്ന് തന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നത്. അന്വേഷണ സംഘം യോഗം ചേര്‍ന്ന് ഇതിനകം അന്വേഷണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. കാര്യമായ പുരോഗതി ഉണ്ടാകാത്തതില്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പ്രതിയെ ഉടന്‍ തന്നെ പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇന്ന് കേസിന് കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Related posts