പെരുമ്പാവൂര്‍: ജിഷാ വധം 20-ാം ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പോലീസ് വലയുന്നു. അന്യസംസ്ഥാന ത്തൊഴിലാളികളിലേക്കും നാട്ടുകാരിലേക്കും അന്വേഷണം നീങ്ങിയെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. തെളിവുശേഖരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒന്നും തന്നെ പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
അന്യസംസ്ഥാനങ്ങളില്‍ അന്വേഷണത്തിനായി 30 അംഗ പോലീസ് മൂന്ന് ഗ്രൂപ്പുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ അന്വേഷണത്തില്‍ പിടികൂടിയവരില്‍ നിന്നും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. എന്നാല്‍, പോലീസ് കസ്റ്റഡിയില്‍ ഏതാനം പേര്‍ ഇപ്പോഴും ഉണ്ട്. ഡിഎന്‍എ ടെസ്റ്റുകളുടെ വിവരം അറിഞ്ഞതിനുശേഷം ആയിരിക്കും കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുകയെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാരായവര്‍ പോലീസ് നിരീക്ഷണത്തിലുമാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെയും അന്വേഷണസംഘം ജിഷയുമായും വീടുമായും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. ഇതിനിടെ ജിഷയുടെ മാതാവും സഹോദരിയും പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ തന്നെയാണ്. പോലീസ് സംരക്ഷണവും ഇവര്‍ക്കുണ്ട്. ഇവരുടെ ചിലവുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ തന്നെയാണ് വഹിക്കുന്നത്.
എന്നാല്‍, ജിഷയുടെ മാതാവിനെ കാണാനെത്തിയ നേതാക്കളുടെ കൂടെ വന്നിരുന്നവര്‍ ഇവര്‍ക്ക് ചിലവിനാവശ്യമായ തുക നല്‍കിയിരുന്നു. ഈ തുകയും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ താലൂക്ക് ആശുപത്രിയില്‍ കഴിയാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
വീടിന്റെ പണി നീളുകയാണെങ്കില്‍ സുരക്ഷിതത്വമുള്ള മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് ഇവരെ മാറ്റും. ഇതിനിടെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ചര്‍ച്ചയിലൂടെ സമരത്തിന് മാറ്റം വരുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.