ജിഷ വധം: പുതിയ അന്വേഷണസംഘം ചുമതലയേറ്റു; ബി. സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍; പുതിയ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണി പോലീസ് സേനയില്‍ മുറുമുറുപ്പ്

JISHAപെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘം  ഇന്നു നിലവില്‍വരും.  അന്വേഷണ ചുമതലയുള്ള എഡിജിപി ബി. സന്ധ്യ ഇന്നു ജിഷയുടെ വീട് സന്ദര്‍ശിക്കും. അതിനുശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയേയും സന്ദര്‍ശിക്കും. അന്വേഷണ സംഘത്തില്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമുണ്ടാകും. അജിതാ ബീഗത്തിനെ ഇതില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമെന്ന് അറിയുന്നു.

കൂടാതെ എസ്പിമാരായ ഉണ്ണിരാജ, പി.കെ.മധു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ സോജന്‍, കെ.സുദര്‍ശനന്‍, ശശിധരന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയേക്കും. പുതിയ ടീമിന് ജിഷയുടെ കേസ് മാത്രമാണ് അന്വേഷണപരിധിയിലുള്ളത്. മറ്റ് ചാര്‍ജുകള്‍ നല്‍കുന്നില്ല. ഇവരുടെ സഹായത്തിനായി മൂന്ന് സിഐമാരെയും അതുമായി ബന്ധപ്പെട്ട് പോലീസുകാരെയും സംഘത്തില്‍ കൂടിച്ചേര്‍ക്കും. പഴയ അന്വേഷണസംഘത്തിലെ ഏതാനും പോലീസുകാര്‍ മാത്രമായിരിക്കും  പുതിയ സംഘത്തിലുണ്ടാവുക. നൂറോളം പേരടങ്ങുന്ന അന്വേഷണസംഘം നടത്തിയ തെളിവുശേഖരങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ ആദ്യം മുതല്‍ വീണ്ടും പരിശോധനകള്‍ നടക്കും. ഇതിനിടെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.

ജിഷ മരിച്ചിട്ട് 29 ദിവസം പിന്നിട്ടെങ്കിലും കൊലപാതകം സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. അതേസമയം, പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കഴിവുള്ളവര്‍ ഇത്രയും നാള്‍ അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും രാജേശ്വരി പറഞ്ഞു.

തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ ഈ ദുരന്തത്തിന്റെ കാരണക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാജേശ്വരി പറഞ്ഞു. പ്രതികളെ പിടികൂടാതെ, തങ്ങളെ ചോദ്യം ചെയ്യുന്ന തിരക്കിലായിരുന്നു അന്വേഷണ സംഘം. ഇനിയെങ്കിലും പുതിയ അന്വേഷണ സംഘം സത്യസന്ധതയോടെ കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും രാജേശ്വരി പറഞ്ഞു.     രാജേശ്വരി താലൂക്കാശുപത്രിയില്‍ തന്നെയാണ് കഴിയുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കുന്ന മുടക്കുഴയിലെ വീടിന് സമീപം ഒരു  വാടക വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനം.

പുതിയ അന്വേഷണ സംഘം; പോലീസ് സേനയില്‍ മുറുമുറുപ്പ്

ആലുവ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ അന്വേഷണസംഘത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണി പോലീസ് സേനയില്‍ മുറുമുറുപ്പിന് വഴിയൊരുക്കുന്നു. കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന ദക്ഷിണമേഖല എഡിജിപി പത്മകുമാറിനെ തല്സ്ഥാനത്തുനിന്ന് തന്നെ മാറ്റി പകരം ഡോ.ബി.സന്ധ്യയെ തലപ്പത്തെത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ തലവനെ മാത്രമല്ല സംഘത്തിലെ മുഴുവന്‍ പേരെയും മാറ്റി പുതിയ ടീമിനെ ചുമതല ഏല്‍പ്പിക്കണമെന്നാണ് പോലീസിന്റെ ഒരു വിഭാഗത്തിന്റെ ആവശ്യം.

റൂറല്‍ എസ്പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ നാല് ഡിവൈഎസ്പിമാരുടെ കീഴിലുള്ള പ്രത്യേകസംഘം പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. കുറ്റാന്വേഷണരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച ഡിവൈഎസ്പി മാരായ ബിജു അലക്‌സാണ്ടര്‍, ജിജിമോന്‍, സനല്‍കുമാര്‍, സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംഘം അന്വേഷണം അവസാനഘട്ടത്തില്‍ എത്തിച്ചിരിക്കുന്നതിനിടയില്‍ തലവനെ മാറ്റിയതാണ് പോലീസ് സേനയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയത്.

സംസ്ഥാനത്ത് ഇതുവരെ പരീക്ഷിക്കാത്ത എല്ലാ സാങ്കേതിക വിദ്യകളും ഈ കേസില്‍ പ്രയോഗിച്ചെങ്കിലും പ്രതിയെ തെളിവോടെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട ജിഷയുമായി അടുപ്പമുള്ള ആളാണ് കൃത്യം നടത്തിയത് എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കൊലയാളി ഏറെനേരം വീട്ടില്‍ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥ കൊലയാളിയിലേക്ക് എത്താന്‍ ജിഷയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യാന്‍ ചില ബാഹ്യ ഇടപെടലുകള്‍ മൂലം കഴിയാത്തതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളടക്കം വിശദമായി പരിശോധിച്ച അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതുപ്രകാരമാണ് ജിഷയുമായി ഏറെ അടുപ്പമുള്ളയാളുതന്നെയാണ് കൊലനടത്തിയതെന്ന് നിഗമനത്തില്‍ പോലീസ് എത്തിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളിയെ പിടികൂടാനാകുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ സംഘത്തലവനെ മാറ്റിയത് അന്വേഷണത്തെ സാരമായി ബാധിക്കാനാണ് സാധ്യത. ജിഷയുടെ അമ്മയില്‍ നിന്നടക്കം വിശദമായ മൊഴിയെടുക്കാന്‍ പുതിയ അന്വേഷണച്ചുമതലയുള്ള ബി.സന്ധ്യ തയ്യാറായാല്‍ പ്രതിയെ എത്രയും പെട്ടെന്ന് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്നാണ് സൂചന.

Related posts