ജിഷ വധം: സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മൊഴിയെടുത്തേക്കും

jishaആലുവ: ജിഷ കൊലക്കേസ് അന്വേഷണത്തിന് പിടിവള്ളിയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഒട്ടു വ്യക്തമല്ലാത്തതു പോലീസിന് തലവേദനയാകുന്നു. കുറുപ്പംപടി വട്ടോളിപ്പടിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ജിഷയുടെയും കൊലയാളിയുടെതെന്നും സംശയിക്കുന്ന ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെക്കൊണ്ട് കൂടുതല്‍ പരിശോധന നടത്താനുള്ള ശ്രമത്തിലാണു പോലീസ്. വീട്ടിലേയ്ക്കുള്ള വഴിയില്‍ ജിഷയെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ പിന്നാലെ മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ നടന്നു നീങ്ങുന്നതായിട്ടുള്ള ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്.

ജിഷ കൊല്ലപ്പെട്ട ദിവസം വൈകിട്ട് മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ വീടിന്റെ സമീപത്തെ കനാല്‍ ബണ്ടിലൂടെ പോകുന്നതായി സമീപവാസികള്‍ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയാറാക്കി പോലീസ് പുറത്തുവിടുകയും ചെയ്തു. ചിത്രത്തോട് സാമ്യമുള്ള നിരവധി പേരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഏറ്റവും ഒടുവില്‍ കഞ്ഞികുഴി പോലീസ് വെണ്‍മണിയില്‍ നിന്നും കസ്റ്റഡിയിലെടുത്തയാളാണ് രേഖാചിത്രവുമായി ഏറ്റവും സാദൃശ്യമുള്ളയാള്‍. അന്വേഷണസംഘം ഏറ്റുവാങ്ങിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജിഷയുടെ അടുപ്പക്കാരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുന്നത് മാതാവ് രാജേശ്വരിക്ക് മാത്രമാണെന്നിരിക്കെ ഇവരുടെ നിസംഗത പോലീസിനെ കുഴക്കുന്നുണ്ട്.

ഇതിനിടെ, ജിഷ വധക്കേസിന്റെ അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന എസ്പി പി.എന്‍. ഉണ്ണിരാജ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ഇന്നലെ രാവിലെ ചാര്‍ജ്ജെടുത്തു. രണ്ടാഴ്ച മുന്‍പേ നിയമന ഉത്തരവ് ലഭിച്ചിരുന്നതാണെങ്കിലും ജിഷ കേസിന്റെ പിന്നാലെയായതിനാല്‍ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പദവി ഒഴിയുന്ന യതീഷ് ചന്ദ്ര ഐപിഎസില്‍ നിന്നും ഉണ്ണിരാജ ബാറ്റണ്‍ ഏറ്റുവാങ്ങി. പ്രമാദമായ നിരവധി കുറ്റാന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഉണ്ണിരാജയുടെ നേതൃത്വം ജിഷവധക്കേസിന്റെ അന്വേഷണത്തിലും പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം, ജിഷകൊലക്കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ നല്‍കിയ പരാതിയില്‍ അദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ആലുവ പോലീസ് ക്ലബില്‍ അന്വേഷണസംഘതലവന്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് യോഗത്തില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുള്ളതായി സൂചനയുണ്ട്. വീട്ടില്‍ പോയി മൊഴിയെടുക്കണോ അതോ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി വേണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിമായി ആലോചിച്ച ശേഷമായിരിക്കും നേതാവിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍, ജിഷ കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചറിയാന്‍ മാതാവിനും സഹോദരിക്കും സാധിച്ചില്ല

ആലുവ: നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് പിടിവള്ളിയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഒട്ടു വ്യക്തമല്ലാത്തതു പോലീസിന് തലവേദനയാകുന്നു. പ്രതിയെക്കുറിച്ചു സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് തിരിച്ചറിയാന്‍ മാതാവ് രാജേശ്വരിക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. ഇതിനാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

കുറുപ്പംപടി വട്ടോളിപ്പടിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ജിഷയുടെയും കൊലയാളിയുടെതെന്നും സംശയിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വീട്ടിലേയ്ക്കുള്ള വഴിയില്‍ ജിഷയെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ പിന്നാലെ മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ നടന്നു നീങ്ങുന്നതായിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെക്കൊണ്ട് കൂടുതല്‍ പരിശോധന നടത്താനുള്ള ശ്രമത്തിലാണു പോലീസ്. ഇതിന്റെ ഭാഗമായി ചിത്രത്തോട് സാമ്യമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related posts