ജൈനസംസ്കൃതിയുടെ അവശേഷിപ്പുകളുമായി ചിതറാല്‍ മല

tvm-chitharalകാട്ടാക്കട :  ഇന്ന് ലോക പൈതൃക ദിനമാണ്. ഈ ദിനത്തില്‍ പൈതൃക ശേഷിപ്പുകളുമായി പരന്നു കിടക്കുന്ന ചിതറാല്‍ മലയെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുയാണ്. ഇനി ബാക്കിയാകുന്നത് തകര്‍ന്നടിയുന്ന ഒരു സംസ്കൃതി.    അഷംബു മലനിരകള്‍ക്ക് കീഴെ പഴയൊരു സംസ്കൃതിയുണ്ടായിരുന്നു. ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്തി ജ്വലിച്ചുനിന്ന ഒരു സംസ്കാരത്തിന്റെ ബാക്കി രൂപങ്ങള്‍. ഇതിനെ ചിതറാല്‍ എന്നു വിളിക്കും. തിരുച്ചാണ്‍മലയെന്നും തിരുച്ചരണത്തുമലയെന്നും അറിയപ്പെടുന്ന ചിതറാല്‍ ഇന്ന് ചരിത്രം പഠിക്കുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ പ്രിയങ്കരമായി നിലകൊള്ളുകയാണ്. ഭാരതീയ പാരമ്പര്യത്തിന്റെ ഈ സ്മാരകത്തെ പൈതൃകമാക്കുനുള്ള ശ്രമത്തിലാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്.

കന്യാകുമാരിജില്ലയിലെ ചിതറാല്‍ ജൈനസന്യാസിമാരുടെ സങ്കേതമായിരുന്നു. ജൈനസന്യാസിമാരുടെ വിഹാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചിതറാല്‍ , ജൈനപുണ്യാത്മക്കളുടെ പാദസ്പര്‍ശം ഏറ്റ സ്ഥലം എന്ന അര്‍ത്ഥത്തിലാകാം തിരുച്ചരണത്തുമലയെന്നും  എന്നും അറിയപ്പെട്ടിരുന്നത്. ജൈനസന്യാസിമാര്‍ ഇവിടെ താമസിച്ച് മതപ്രചരണം നടത്തിയിരുന്നു. വട്ടെഴുത്തിലും സംസ്കൃതത്തിലും തമിഴിലുമുള്ള ഒന്‍പത് ശിലാലിഖിതങ്ങള്‍ ക്ഷേത്രപരിസരത്തു കാണുന്നതില്‍ നിന്നു തന്നെ ഇതൊരു കേള്‍വികേട്ട പഠനകേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ഒന്നാണ് ചിതറാല്‍ എന്നാണ് ജൈനമതഗ്രന്ഥങ്ങള്‍ പറയുന്നത്.

ചെങ്കുത്തായ കൂറ്റന്‍ പാറകള്‍ക്കിടയിലായി കെട്ടി ഉയര്‍ത്തിയിരിക്കുന്ന ഗോപുരങ്ങള്‍. കരിങ്കല്ലില്‍ തീര്‍ത്ത പടിവാതില്‍, അതിലൂടെ കടന്നാല്‍ ഇടുങ്ങിയ രണ്ടു പാറള്‍ക്കിടയിലൂടെ താഴേയ്ക്കു നീളുന്ന കല്‍പടവുകള്‍. മലയുടെ മേല്‍ തട്ടില്‍ ജൈനക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം. ഒന്നു. മുക്കുട ചൂടി, നീണ്ട കാതുകളുള്ള സിദ്ധന്മാരുടെ ധ്യാനാവസ്ഥയിലുള്ള നില്‍ക്കുന്നതും ഇരിക്കുന്നതുമായ ശില്‍പ്പങ്ങള്‍.ശാന്തമായ ഭാവമാണ് കാണാന്‍ കഴിയുക. ശില്‍പ്പങ്ങള്‍ക്കിടയില്‍ വട്ടെഴുത്തിലുള്ള ആലേഖനങ്ങളുമുണ്ട്. ആ തട്ടില്‍ നിന്നും ചുവട്ടിലേയ്ക്ക് നിന്നുള്ള പടവുകള്‍ ഇറങ്ങി ചെല്ലുന്നത് ജൈനക്ഷേത്രത്തിലേക്ക്. മൂന്ന് അറകളും ഹാളും മടപ്പള്ളിയുമുള്ളതാണ് ക്ഷേത്രം.

മഹാവീരന്‍, പദ്മാവതി, പാല്‍ശ്വനാഥന്‍ എന്നീ പ്രതിഷ്ഠകള്‍. ഇവിടെ വട്ടെഴുത്ത് ലിപിയിലെ കല്‍വെട്ടുശാസനവും കാണാം. തമിഴ്‌നാട് വഴി കേരളത്തിലേക്ക് ജൈനമതം വ്യാപിക്കുകയും അന്നത്തെ ആയ് രാജവംശം ഇതില്‍ ആക്യഷ്ടനായി ഇവിടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതായും അത് വഴി ഇവിടെ മതം വ്യാപിച്ചതായും രേഖകള്‍ പറയുന്നു. ആയ് രാജ്യത്തിന്റെ ആസ്ഥാനം വിഴിഞ്ഞത്തായിരുന്നു. എട്ടാം നൂറ്റാണ്ടുമുതല്‍ മൂന്നുറ് വര്‍ഷക്കാലം ചിതറാലില്‍ പഠനകേന്ദ്രം നിലനിന്നിരുന്നു. ഇവിടെയുള്ള ജൈനദിഗംബര സന്യാസിമാരും സന്യാസിനികളും വിവിധയിടങ്ങളില്‍ പോയി പഠിപ്പിച്ചിരുന്നു.

ശിലാലിഖിതപ്രകാരം ഇവരെ കുറത്തികളും കുറവന്മാരും എന്നാണ് വിളിച്ചിരുന്നത്. ഈ അധ്യാപികരുടെ പേരുകള്‍ വരെ ലിഖിതങ്ങളില്‍ ഉണ്ടത്രെ. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയും താഴ് വാരങ്ങളും ജൈനമതത്തിന്റെ വിളനിലമായിരുന്നു. അഗസ്ത്യമലയുടെ അടിവാരത്തുള്ള പാത വഴിയാണ് സന്യാസിമാര്‍ അക്കരെയിക്കരെ പോയിരുന്നത്. അതിനാല്‍ അഗസ്ത്യമലയില്‍ തന്നെ ഇവര്‍ ജൈനക്ഷേത്രവും നിര്‍മിച്ചിരുന്നു. പോക്കുവരവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പ്രധാനമായിരുന്നു അവര്‍ പൊതാളകമല എന്നു വിളിച്ചിരുന്ന അഗസ്ത്യമല. ഇതു സംബന്ധിച്ച് അന്ന് ഇവിടം സന്ദര്‍ശിച്ച ടോളമി ജൈനമതത്തിന്റെ സാമീപ്യത്തെകുറിച്ച് സൂചിപ്പിക്കുന്നുണ്ട.്

അഗസ്ത്യമലയ്ക്ക് കീഴെ ബോണക്കാട്ടുള്ള ക്ഷേത്രവും ജൈനപ്രതിമയാണ്.  പിന്നെ ബുദ്ധമതം വന്നതോടെ ജൈനമതം വേരറ്റു. എന്നാല്‍ പഴയ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കാലം ചെയ്ത ജൈനമത ക്ഷേത്രത്തെയും അവരുടെ സംസ്ക്കാരത്തിന്റെ പ്രതിബിംബങ്ങളേയും നശിപ്പിച്ചില്ല. ചിതറാലില്‍ സംരക്ഷണം ഒരുക്കി. കാവലും ഏര്‍പ്പെടുത്തി. പിന്നെ ജനാധിപത്യം വന്നപ്പോള്‍ ചിതറാല്‍  അവഗണിക്കപ്പെട്ടു. ഒടുവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചിതറാലിനെ ഏറ്റെടുത്തു. അവരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ ചിതറാല്‍. ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ് ചിതറാല്‍. തമിഴ്‌നാട് സര്‍ക്കാരിനും ഇതിനോട് താത്പര്യമില്ല. പൈതൃക മന്ദിരമാക്കിയാല്‍ ഒരു സംസ്കൃതി കൂടി രക്ഷപ്പെടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും ചരിത്ര സ്‌നേഹികളും.

Related posts