ജോക്കോവിച്ചിനും സെറീനയ്ക്കും ലോറസ്

sp-loraജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: ചരിത്രത്തില്‍ ആദ്യമായി ജര്‍മനി ആതിഥ്യം വഹിച്ച പതിനേഴാമത് ലോറസ് സ്‌പോര്‍ട്‌സ് പുരസ്കാരദാനച്ചടങ്ങില്‍ ടെന്നീസ് താരങ്ങളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ-വനിതാ കായികതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ജോക്കോവിച്ചിനു ലഭിച്ച പുരസ്കാരത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അദ്ദേഹത്തിന്റെ പരിശീലകനും ഏതാണ്ട് രണ്ടുപതിറ്റാണേ്ടാളം ടെന്നീസ് ലോകത്തെ മുടിചൂടാമന്നനുമായിരുന്ന ജര്‍മന്‍കാരന്‍ ബോറിസ് ബെക്കറായിരുന്നു. സന്തോഷാധിക്യത്തില്‍ അദ്ദേഹം മിഴിനീരണിയുകയും ചെയ്തു.

ബാലന്‍ ഡി ഓര്‍ ജേതാവ് ലയണല്‍ മെസിയേയും ഓട്ടത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിനേയും ഫോര്‍മുല വണ്‍ കാറോട്ട രാജാവ് ലിവിസ് ഹാമില്‍ട്ടണെയും പിന്നിലാക്കിയാണ് നൊവാക് ജോക്കോവിച്ച് കായിക ലോകത്തിന്റെ നെറുകയിലെത്തിയത്. താന്‍ നേടിയ ഈ പുരസ്കാരം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മണ്‍മറഞ്ഞ ഡച്ചുകാരനായ ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫിനു സമര്‍പ്പിക്കുന്നതായി ജോക്കോവിച്ച് അറിയിച്ചപ്പോള്‍ ചടങ്ങില്‍ നിറഞ്ഞ കൈയടിയുയര്‍ന്നു. ജോക്കോവിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റുമുട്ടിയ 88 മത്സരങ്ങളില്‍ 82ലും വിജയിച്ചിരുന്നു.

നിലവില്‍ ലോക ടെന്നീസില്‍ ഒന്നാം നമ്പര്‍ താരങ്ങളാണ് ജോക്കോയും സെറീനയും. ഇരുവരും കഴിഞ്ഞ വര്‍ഷത്തെ നാലു ഗ്രാന്‍ഡ്‌സ്്‌ലാം ടൂര്‍ണമെന്റുകളില്‍ മൂന്നും സ്വന്തമാക്കിയിരുന്നു. ഇരുവരും ഇത് മൂന്നാം തവണയാണ് ലോറസ് പുരസ്കാരം ഏറ്റുവാങ്ങുന്നത്. സെറീന പത്താം തവണയാണ് ലോറസ് നോമിനേഷനില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സെറീന ലോറസ് പുരസ്കാരം നേടുമെന്ന് പലരും പ്രവചിച്ചിരുന്നു. മുമ്പ് ജോക്കോവിച്ച് 2012ലും 2015ലും, സെറീന വില്യംസ് 2003 ലും 2010ലും ഈ പുരസ്കാരം നേടിയിരുന്നു.

ന്യൂസിലന്‍ഡിന്റെ റഗ്ബി ടീമാണ് ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരത്തിന് അര്‍ഹമായത്. സ്റ്റീവ് ഹാന്‍സന്റെ ഓള്‍ ബ്ലാക്‌സ് സംഘം കഴിഞ്ഞ വര്‍ഷം ലോകകപ്പ് സ്വന്തമാക്കിയിരുന്നു. അത്‌ലറ്റ് ഓഫ് ദ ഇയറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു.

മാസ്‌റ്റേഴ്‌സ്, യുഎസ് ഓപ്പണ്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡോര്‍ഡാന്‍ സ്പീത്ത് ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായി. കഴിഞ്ഞ മാസം അന്തരിച്ച ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യോഹാന്‍ ക്രൈഫിനെ ചടങ്ങില്‍ അനുസ്മരിച്ചു. അംഗവൈകല്യമുള്ളവരുടെ വിഭാഗത്തില്‍ മികച്ച അത്‌ലറ്റായി ബ്രസീലിയന്‍ നീന്തല്‍ താരം ഡാനിയന്‍ ഡയസ് തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂസിലന്‍ഡ് റഗ്ബി താരം ഡാന്‍ കാര്‍ട്ടര്‍ക്കാണ് മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ലഭിച്ചത്.ആജീവനാന്ത സംഭാവന: നിക്കി ലൗഡ, സ്‌പോര്‍ട് ഫോര്‍ ഗുഡ് അവാര്‍ഡ്: മൂവിങ് ദ ഗോള്‍പോസ്റ്റ്‌സ്, സ്പിരിറ്റ് ഓഫ് സ്‌പോര്‍ട്ട് അവാര്‍ഡ്: യൊഹാന്‍ ക്രൈഫ്.

ഫോര്‍മുല വണ്‍ നായകനായിരുന്ന നിക്കി ലൗഡിക്ക് ലഭിച്ച ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മകന്‍ ജോര്‍ഡിയാണ് ഏറ്റുവാങ്ങിയത്. ജര്‍മന്‍ ഫുട്‌ബോള്‍ കോച്ച് ജോവാഹിം ലോ ചടങ്ങില്‍ സംസാരിച്ചു.തിങ്കളാഴ്ച നടന്ന വര്‍ണശബളമായ ചടങ്ങില്‍ ഏഴു പുരസ്കാരങ്ങളാണു സമ്മാനിച്ചത്. 2015ലെ ഏറ്റവും മികച്ച കായിക പ്രകടനങ്ങളുടെയും പ്രതിഭകളുടെയും ഒരു നീണ്ട പട്ടികതന്നെ ഇതിനായി പരിഗണിച്ചിരുന്നു.

അത്‌ലറ്റ് ഓഫ് ദ ഇയര്‍ (പുരുഷ-വനിതാ വിഭാഗങ്ങള്‍), ഭിന്നശേഷിയുള്ള മികച്ച അത്‌ലറ്റ്, വര്‍ഷത്തെ മികച്ച ടീം, മികച്ച ആക്്ഷന്‍ സ്‌പോര്‍ട്‌സ്മാന്‍, വര്‍ഷത്തെ മികച്ച ബ്രേക്ക്ത്രൂ, തിരിച്ചുവരവ് എന്നീ കാറ്റഗറികളിലാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.അമേരിക്കന്‍ ഫിലിം സ്റ്റാറും സംവിധായകനും കോമിക്കറും, പ്രൊഡ്യൂസറും ഹാസ്യകാരനുമായ ബില്‍ മുറെയാണ് വേദിയെ ധന്യമാക്കി പരിപാടി മോഡറേറ്റ് ചെയ്തത്. പാട്ടും നൃത്തവും ഏതാണ് മൂന്നുമണിക്കൂറോളം നീണ്ടു.

ബര്‍ലിനിലെ ഫുങ്ക് ടൂര്‍മ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന പുരസ്കാരദാനച്ചടങ്ങില്‍ കായിക ലോകത്തെ 42 മുന്‍കാല പ്രതിഭകള്‍ ഉള്‍പ്പെടെ എണ്ണൂറോളം ക്ഷണിക്കപ്പെട്ട അതിഥികളെത്തിയിരുന്നു. 2000 മുതലാണ് ലോറസ് പുരസ്കാരം നല്‍കിത്തുടങ്ങിയത്.

2014ല്‍ വേള്‍ഡ് കപ്പ് നേടിയ ജര്‍മനിയും, 2004ല്‍ മൈക്കല്‍ ഷൂമാക്കറും, 2014 ല്‍ സെബാസ്റ്റ്യന്‍ വെറ്റലും ലോറസ് പുരസ്കാരം നേടിയിരുന്നു. ജര്‍മനിയിലെ ആഡംബരകാര്‍ നിര്‍മാതാക്കളായ ഡാല്‍മിയര്‍ ബെന്‍സും സ്വിറ്റ്‌സര്‍ലന്‍ഡിലെ റിഷ്‌മോണ്ട് കമ്പനിയുമാണ് ലോറസ് വേള്‍ഡ് സ്‌പോര്‍ടസ് അക്കാഡമിയുടെ പേരില്‍ ലോറസ് പുരസ്കാരം നല്‍കുന്നത്. 120 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം ജേര്‍ണലിസ്റ്റുകളാണ് അവാര്‍ഡ് ജേതാക്ക ളെ തെരഞ്ഞെടുക്കുന്നത്.

Related posts