കോണത്തുകുന്ന്: ടാറിംഗ് നടന്ന് ഒന്നര മാസത്തിനുള്ളില്‍ റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കോണത്തുകുന്ന് സ്വദേശി മുളംപറമ്പില്‍ അബ്ദുള്‍ ഗഫൂറാണ് പരാതി നല്‍കിയത്. നാലു കിലോമീറ്ററോളം റീ ടാര്‍ ചെയ്യാന്‍ ഒന്നരക്കോടിയോളം രൂപ വകയിരുത്തി തയാറാക്കിയ എസ്റ്റിമേറ്റിന്റെ പകുതി പോലും റോഡില്‍ ചിലവഴിച്ചിട്ടില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലാണ് സംഭവം. ജലനിധി പദ്ധതിയുടെ പൈപ്പിടുന്നതിനായി വെള്ളാങ്കല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ കരൂപ്പടന്ന വരെ റോഡിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. പിന്നീട് പൈപ്പിട്ട് മണ്ണിട്ടുമൂടിയശേഷം റീടാറിംഗ് നടത്തിയെങ്കിലും ഒന്നര മാസം കഴിയും മുമ്പേ പൈപ്പിട്ടുമൂടിയ ഭാഗം താഴ്ന്ന് കുഴികള്‍ രൂപപ്പെട്ടതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കരാറുകാര്‍ റോഡ് പൊളിഞ്ഞ ഭാഗത്ത് ബീറ്റുമിന്‍ എമല്‍ഷന്‍ ഒഴിച്ച്് പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
മഴ പെയ്തതോടെ എമല്‍ഷന്‍ കാനയിലേക്ക് ഒഴുകിയതോടെയാണ് കോണത്തുകുന്ന് മനയ്ക്കലപ്പടിയില്‍വച്ച് നാട്ടുകാര്‍ പാച്ചിംഗ് തടഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ അബ്ദുള്‍ ഗഫൂര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പത്ത് സെന്റമീറ്റര്‍ കനത്തില്‍ ടാര്‍ ചെയ്യാതെ കരാറുകാരന്‍ മേല്‍മണ്ണ് നീക്കി ജിഎസ്പി മിശ്രിതം ഇട്ട് ടാര്‍ ചെയ്ത് പോയതിനാലാണ് കുഴി താഴേയ്ക്കിരുന്ന് റോഡ് തോടുപോലെയായതെന്ന് പരാതിയില്‍ ആരോപിക്കുന്നു.