ടികെ റോഡ് മെച്ചപ്പെട്ടു, ഇനി വേണ്ടത് കോഴഞ്ചേരിയില്‍ സമാന്തരപാലം

alp-samanthararoadപത്തനംതിട്ട: സംസ്ഥാനപാതയായ ടികെ റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാകുന്നു. തിരുവല്ല മുതല്‍ പത്തനംതിട്ട കുമ്പഴ വരെയുള്ള റോഡ് മെച്ചപ്പെടുന്നതോടെ ഗതാഗതത്തിരക്കും ഏറുകയാണ്. കോഴഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കാണ് പരിഹരിക്കാനാകാത്ത പ്രശ്‌നമായി ഇനി നിലനില്‍ക്കുന്നത്.കോഴഞ്ചേരി പാലത്തിനു സമാന്തരമായി മറ്റൊരു പാലം എന്ന നിര്‍ദേശം ഇതിലൂടെ ഉണ്ടായതാണ്. കെ.എം. മാണി ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ കോഴഞ്ചേരി സമാന്തരപാലത്തിന് ബജറ്റ് വിഹിതം നല്‍കുകയുമുണ്ടായി.

പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് പാലത്തിനു സ്ഥലനിര്‍ണയം നടത്തുകയും ചെയ്തിരുന്നു. കോഴഞ്ചേരി വണ്‍വേ റോഡില്‍ നിന്ന് വണ്ടിപ്പേട്ടയ്ക്കു മുന്നിലൂടെയുള്ള പാത വികസിപ്പിച്ച് സമാന്തരപാലത്തിലൂടെ നെടുമ്പ്രയാര്‍ കരയിലെത്തുന്ന റോഡാണ് നിര്‍ദേശിക്കപ്പെട്ടത്. തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസ് പടിക്കലെത്തുന്ന റോഡ് പൂര്‍ത്തിയായാല്‍ നിലവിലുള്ള പാലവും റോഡും കോഴഞ്ചേരിയില്‍ വണ്‍വേയായി ഉപയോഗിക്കാനാകും.കോഴഞ്ചേരി ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമെന്ന നിലയിലാണ് സമാന്തരപാലം നിര്‍ദേശിക്കപ്പെട്ടത്.

നിലവിലുള്ള പാലത്തിലെ വീതിക്കുറവാണ് ഗതഗാതം തടസപ്പെടാന്‍ പ്രധാന കാരണം. ഒറ്റവരി ഗതാഗതം മാത്രമേ ഇതിലൂടെ സാധ്യമാകുകയുള്ളൂ. പാലത്തിലോ കോഴഞ്ചേരി ടൗണിലോ ഏതെങ്കിലും തടസമുണ്ടായാല്‍ പിന്നീടുണ്ടാകുന്ന കുരുക്ക് മണിക്കൂറുകള്‍ നീളുന്നതാകും. തെക്കേമല മുതല്‍ ചെട്ടിമുക്ക് വരെയുള്ള വാഹനനിര കോഴഞ്ചേരിയിലെ പതിവുകാഴ്ചകളിലൊന്നാണ്. പമ്പാനദിക്കു കുറുകെ ആറന്മുള ആഞ്ഞിലിമൂട്ടില്‍ കടവില്‍ മറ്റൊരു പാലത്തിനുള്ള അനുമതിയും ലഭിച്ചിട്ടുള്ളതാണ്. ആറന്മുളയില്‍ നിന്ന് കോയിപ്രം, തോട്ടപ്പുശേരി പഞ്ചായത്തുകളിലേക്കുള്ള എളുപ്പമാര്‍ഗമെന്ന നിലയിലാണ് പാലത്തിനു നിര്‍ദേശമുണ്ടായത്. വര്‍ഷങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന പാലത്തിന് പ്രാഥമികാനുമതി ലഭിക്കുകയും നിര്‍മാണം് തുടങ്ങാമെന്നുമുള്ള ഘട്ടത്തിലെത്തിയിരുന്നു.

നിലവില്‍ ആറന്മുളയില്‍ നിന്നു മറുകരയിലേക്ക് കടത്തുവള്ളമാണ് ആശ്രയം. വാഹനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ കോഴഞ്ചേരിയിലെത്തി പാലത്തിലൂട മറുകര കടക്കണമെന്നതാണ് സ്ഥിതി. എന്നാല്‍ പുതിയ പാലവും അനുബന്ധറോഡും ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന നിലപാടിലാണ് നിയുക്ത എംഎല്‍എ വീണാ ജോര്‍ജ്. ടൗണുകളില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തിന്റെ ഭാവി വികസന സാധ്യതകള്‍ക്കു തടസമാകാന്‍ പാടില്ലെന്ന നിലപാടിലാണ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടു കൂടി തേടുന്നത്.

Related posts