പ്രബല്‍ ഭരതന്‍
കോഴിക്കോട്: ഒഞ്ചിയത്തിന്റെ മണ്ണില്‍ പിറവിയെടുത്ത റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) ദേശീയ പാര്‍ട്ടിയായി മാറുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിപിഎമ്മില്‍നിന്നും പുറത്തുവന്നവര്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടികള്‍ ലയിച്ചാണ് ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം സെപ്റ്റംബര്‍ 17ന് പഞ്ചാബിലെ അമൃത്‌സറില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു “രാഷ്ട്രദീപിക’യോട് പറഞ്ഞു.
പഞ്ചാബിലെ പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, പഞ്ചിമ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗാള്‍, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്ട്രയിലെ ഗേദാവരി പരിലേക്കര്‍ മഞ്ച്, ആന്ധ്രപ്രദേശിലെ ജനശക്തി എന്നീ പാര്‍ട്ടികളാണ ലയിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ഒരു ബദല്‍ കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി എന്ന നിലയില്‍ ആര്‍എംപിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും എന്‍. വേണു പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വത്തെക്കുറിച്ചും പാര്‍ട്ടിയുടെ ചിഹ്നത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. വരും ദിവസങ്ങളില്‍ ഇതിനും തീരുമാനമുണ്ടാകും. അതിനിടെ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി ചിഹ്നമായി സ്വീകരിക്കുന്ന കാര്യവും ചര്‍ച്ചയിലാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍നിന്നും പുറത്തുവന്ന മംഗത് റാം പാസ്്‌ല, ഓംപുരി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് പഞ്ചാബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഇവര്‍ നേരത്തെ തന്നെ പഞ്ചാബില്‍ സിപഎമ്മിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു.
കേരളത്തില്‍ സിപിഎമ്മിന് ഭീഷണി ആയി ആര്‍എംപി വളരുമെന്ന സാഹചര്യം വന്നപ്പോഴാണ് ആര്‍എംപിയുടെ സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വധിച്ചതും. ടി.പി. വധിക്കപ്പെടുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് ഇത്തരം നീക്കങ്ങള്‍ നടത്തിയിരുന്നു. ചിതറി കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം നിരവധി നേതാക്കളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി സജീവ ചര്‍ച്ച നടക്കുന്നതിനിടെയാണ് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നത്.
സിപിഎമ്മിന്റെ ആശയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ രൂക്ഷമായപ്പോള്‍ 2006ലാണ് ടി.പി. പാര്‍ട്ടി വിട്ട് പുറത്ത് വന്ന് ആര്‍എംപി രൂപീകരിച്ചത്. തുടര്‍ന്ന് കേരളത്തില്‍ പ്രത്യേകിച്ചും വടകരയില്‍ വലിയ വെല്ലുവിളികളാണ് ആര്‍എംപി നേരിടേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ടി.പിയുടെ ഭാര്യ വടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെയും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.