ട്യൂഷനുപോയ വിദ്യാര്‍ഥികള്‍ നാടുവിട്ട സംഭവം; ബാംഗ്ലൂരിലുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

TOP-MISSINGഅഞ്ചല്‍: ട്യൂഷന്‍ ക്ലാസിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി നാടുവിട്ട അഞ്ച് വിദ്യാര്‍ഥികളും ബാംഗ്ലൂരിലുണ്ടെന്ന് ഉറപ്പായി. ഇവരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി കേരള പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പോലീസിനൊപ്പം വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ ചിലരും ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്.  ഏരൂര്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനായി വീടുകളില്‍ നിന്നും ഇറങ്ങിയത്.

ട്യൂഷന്‍ സമയം കഴിഞ്ഞിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ നാടുവിട്ടതായി ബോധ്യപ്പെട്ടത്.  നാടുവിട്ട വിദ്യാര്‍ഥികള്‍ ഉറ്റസുഹൃത്തുക്കളാണെന്നാണ് ഏരൂരിലെ ട്യൂഷന്‍ സെന്ററിലെ മറ്റ് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്. വിദ്യാര്‍ഥികളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ രക്ഷിതാക്കളും ട്യൂഷന്‍ സെന്ററിലെ അധ്യാപകരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും വിദ്യാര്‍ഥികളെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല.

തുടര്‍ന്ന് ട്യൂഷന്‍ സെന്ററിലെ അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം അഞ്ച് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കള്‍ ചേര്‍ന്ന് ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാടുവിട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും ഇന്നലെ രാവിലെ ഏരൂരിലുള്ള സഹപാഠികളിലൊരാളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കാണാതായ വിദ്യാര്‍ഥികളെല്ലാം ഒപ്പമുണ്ടെന്നാണ് ഫോണ്‍ സന്ദേശത്തിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം.

സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ ബാംഗ്ലൂരില്‍ നിന്നുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റേ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചത്. ഇതിനിടെ എന്‍കെ പ്രേമചന്ദ്രന്‍ എംപിയും വിഷയം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനുവേണ്ട നടപടികള്‍ ഊര്‍ജിതമാക്കി. വിദ്യാര്‍ഥികളെ കാണാതായതോടെ രക്ഷകര്‍ത്താക്കളെക്കാളുപരി മറ്റ് വിദ്യാര്‍ഥികളും ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്.

Related posts