ട്രാഫിക് പരിഷ്കരണ നടപടികളുമായി മുക്കം നഗരസഭ

ktm-trafficമുക്കം:  മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളും അടിക്കടി ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാനും അങ്ങാടിയില്‍ സദാ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുമുതകുന്ന ട്രാഫിക് പരിഷ്കരണ പദ്ധതിയുമായി നഗരസഭ മുന്നോട്ട്. ഇതിന്റെ ഭാഗമായി താമരശേരി ഡിവൈഎസ്പി ശ്രീകുമാര്‍, കൊടുവള്ളി സിഐ പ്രേംജിത്ത് എന്നിവരുമായി ഈ മാസം 25 ന് നഗരസഭാ ഓഫീസില്‍ ചര്‍ച്ച നടക്കും. നേരത്തെ നിരവധി തവണ പരിഷ്കരിച്ച് പരാജയപ്പെട്ടതിനാല്‍ വളരെ കരുതലോടെയാണ് നഗരസഭ അധികൃതര്‍ നീങ്ങുന്നത്. പത്തോ ഇരുപതോ പേരുടെ എതിര്‍പ്പ് കാരണമാണ് ഇതുവരെ പരിഷ്കരണം നടക്കാതെയിരുന്നത്. ഇതോടെ ദിവസവും മുക്കത്തെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതം സഹിക്കുന്നത്.

വ്യാപാരികളുടേതുള്‍പ്പെടെ വിവിധ സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും നഗരസഭയ്ക്കു ലഭിച്ച നിവേദനങ്ങളും ഹരജികളും മറ്റും പരിശോധനയ്ക്ക് വിധേയമാക്കുകയും വിദഗ്‌ധോപദേശം സ്വീകരിക്കുകയും ചെയ്തശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തയാറാക്കിയ പരിഷ്കരണ പദ്ധതിയാണ് നഗരസഭ പരീക്ഷിക്കാന്‍ പോകുന്നത്. ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്കരണം നടപ്പിലാകുമെന്നാണ് പ്രതീക്ഷ. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ ബൈപാസും പുറത്തുപോകാന്‍ അങ്ങാടിയിലൂടെയുള്ള പ്രധാന റോഡും ഉപയോഗിക്കുന്നതു മാറ്റി പ്രധാന റോഡിലൂടെ അകത്തുകയറി ബൈപാസിലൂടെ പുറത്തു പോകുന്ന രീതി സ്വീകരിക്കുന്നതാണ് പരിഷ്കാരത്തിലെ കാതലായ മാറ്റം. ഈ മാറ്റം നടപ്പാക്കുന്നതിനൊപ്പം ബൈപാസ് വണ്‍വെ ആക്കി മാറ്റുകയും ചെയ്യുമ്പോള്‍ ബൈപാസ് ജംഗ്ഷനില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് ലഭിച്ച ഉപദേശം.

ഇതുപ്രകാരം ട്രാഫിക് സംവിധാനം മാറുമ്പോള്‍  കോഴിക്കോട് റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ അഭിലാഷ് ജംഗ്ഷനില്‍നിന്ന് വലത്തോട്ടു തിരിയാതെ നേരെ മുന്നോട്ടുനീങ്ങി അങ്ങാടിയിലൂടെ ബസ് സ്റ്റാന്‍ഡുകളില്‍ എത്തുകയും അവിടെനിന്ന് യാത്രക്കാരെ കയറ്റി ബൈപാസിലൂടെ പുറത്തേക്കുപോകുകയും ചെയ്യണം. ഈ രീതി സ്വീകരിക്കുന്നതിനൊപ്പം അങ്ങാടിയിലെ അനധികൃത വാഹന പാര്‍ക്കിംഗും റോഡ്കയ്യേറ്റവും ഒഴിവാക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏറെ നാളായി വിവിധ കോണുകളില്‍ നിന്നുയരുന്ന ട്രാഫിക് പരിഷ്കരണമെന്ന ആവശ്യമാണ് അങ്ങനെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.

Related posts