തൃശൂര്‍: കുഷ്ഠരോഗവും മലേറിയയും മറ്റു മാറാ രോഗങ്ങളെയുമൊക്കെ ഒരു പരിധിവരെ സംസ്ഥാനം കടത്തിയ സന്തോഷത്തിലായിരുന്നു കേരളത്തിലെ ആരോഗ്യവിഭാഗം. വര്‍ഷങ്ങളുടെ പ്രയത്‌നവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി പടിയിറക്കിയ രോഗങ്ങള്‍ ഇപ്പോള്‍ കൂട്ടത്തോടെ തിരിച്ചെത്തുമ്പോള്‍ ആരോഗ്യവിഭാഗത്തിനും നോക്കി നില്‍ക്കാനെ കഴിയുന്നുള്ളൂ.
രോഗവാഹകരായി എത്തുന്നവരെ പരിശോധിക്കാനോ അവരെ കണ്ടെത്താന്‍ പോലും സംവിധാനമില്ലാത്തത് സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിച്ചുവെന്ന് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. പല രോഗങ്ങളും കണ്ടെത്തി ചികിത്സയ്‌ക്കെത്തുമ്പോഴാണ് ഈ മാറാരോഗങ്ങള്‍ വീണ്ടുമെത്തിയിട്ടുണ്ടെന്ന് ബോധ്യമായതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിവേഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് ഫലവത്താകുമോയെന്ന സംശയത്തിലാണ് ജീവനക്കാര്‍. ഇതിനകം തന്നെ ഈ രോഗാണുക്കള്‍ പടര്‍ന്നു പിടിച്ചിട്ടുണ്ടോയെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ തന്നെ കുഷ്ഠരോഗ ലക്ഷണങ്ങളുള്ളവരെയും മലേറിയയുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കുഷ്ഠരോഗം സംസ്ഥാനത്തു നിന്നു തന്നെ നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇതുവരെ. കുഷ്ഠരോഗമില്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ ജോലിചെയ്യുന്നവരുടെ എണ്ണം കുറച്ചു വരികയായിരുന്നു ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് കുഷ്ഠരോഗ ലക്ഷണങ്ങളുള്ളവരെ വീണ്ടും ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടി വന്നിരിക്കയാണ്. എന്നാല്‍ ജോലിക്കാരെ കുറച്ചു കൊണ്ടു വന്നതിനാല്‍ അത്ര പെട്ടന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും സാധിക്കുന്നില്ലത്രേ.
കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കോ അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടോ ഇല്ലാത്തതാണ് കേരളത്തിലേക്ക് മാറാരോഗങ്ങള്‍ വീണ്ടുമെത്തുന്നതിന്റെ കാരണം. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിച്ചുകൂട്ടുന്നതിനാല്‍ രോഗങ്ങള്‍ പെട്ടന്ന് പടര്‍ന്നു പിടിക്കാനും സാധ്യതകളേറുകയാണ്.
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുകയും അവര്‍ക്ക് കാര്‍ഡ് നല്‍കുമെന്നുമൊക്കെ പ്രഖ്യാപനം നടത്തിയെങ്കിലും അതൊന്നും നടപ്പായിട്ടില്ല. ഇവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കാന്‍ പോലും അധികാരികള്‍ തുനിയുന്നില്ലെന്നും പരാതിയുണ്ട്. രണ്ടു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറിയില്‍ ഇരുപതിലധികം പേരാണ് പല സ്ഥലത്തും താമസിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കു കൊണ്ടു വന്ന് താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കി കമ്മീഷന്‍ വാങ്ങിക്കുന്ന മലയാളികളുടെ എണ്ണവും കൂടിവരികയാണ്.