ഡപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം: വോട്ടെടുപ്പ് 13ന്

tcr-electionകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സി. സമീറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് കാണിച്ച് എല്‍ഡിഎഫ് നല്‍കിയ നോട്ടീസ് കളക്ടര്‍ സ്വീകരിച്ചു. 13ന് രാവിലെ 11ന് കോര്‍പറേഷന്‍ ഹാളില്‍ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ അവിശ്വാസം ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് നടക്കും. അവിശ്വാസം പാസാവുകയാണെങ്കില്‍ പുതിയ ഡപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നോമിനേഷന്‍ സമര്‍പ്പണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മുഴുവന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളും പാലിച്ചശേഷം മറ്റൊരു ദിവസമായിരിക്കും ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്.

ഡപ്യൂട്ടി മേയര്‍ സി. സമീറിനെതിരേ അവിശ്വാസം അവതരിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന് കാണിച്ച് തിങ്കളാഴ്ച കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍, തൈക്കണ്ടി മുരളീധരന്‍ എന്നിവരായിരുന്നു കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. മുസ്‌ലിംലീഗിലെ സി. സമീറിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമായിരുന്നു തീരുമാനിച്ചത്.

55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് പി.കെ. രാഗേഷുമാണുള്ളത്. ഡപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം വോട്ടിനിടുമ്പോള്‍ പി.കെ. രാഗേഷിന്റെ വോട്ട് നിര്‍ണായകമാണ്. രാഗേഷിന് ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കി വോട്ട് എല്‍ഡിഎഫിന് അനുകൂലമാക്കാനാണു സിപിഎമ്മിന്റെ നീക്കം. എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നു രാഗേഷ് നേരത്തെ പറഞ്ഞിരുന്നു.

രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലായിരുന്നു സിപിഎമ്മിലെ ഇ.പി. ലത മേയറായി തെരഞ്ഞെടുക്കപ്പട്ടത്. എന്നാല്‍ പിന്നീട് നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ എട്ടില്‍ ഏഴു സ്ഥാനവും യുഡിഎഫിനാണ്. ഇതില്‍ മാറ്റമുണ്ടാകില്ല.

Related posts