തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക യുടെ കാര്യത്തില്‍ അന്തിമതീരുമാനം ഡല്‍ഹിയില്‍നിന്നു വരുന്നതും കാത്ത് യുഡിഎഫ് നില്ക്കുമ്പോള്‍ എല്‍ഡിഎഫ് കളത്തിലിറങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ ഇതുവരെ സമവായം ആകാത്തതിനാല്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിവരെ ഇടപെട്ടുകഴിഞ്ഞു. ഇന്നുരാവിലെ ഡല്‍ഹിയില്‍ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് കണ്ണുംനട്ടാണ് കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ ഇന്നും തീരുമാനമുണ്ടാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഉറപ്പില്ല. അതേസമയം ഇടതു സ്ഥാനാര്‍ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പതിനാറു വനിതകളെ ഉള്‍പ്പെടുത്തി 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപട്ടിക ഇടതുമുന്നണി പ്രഖ്യാപിച്ചു. കോതമംഗലവും തൊടുപുഴയും ഒഴിച്ചിട്ട്, എട്ടു സ്വതന്ത്രര്‍ ഉള്‍പ്പെടെ 90 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥി പട്ടികയുമായി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയിലും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്തും ജനവിധി തേടും.
ഇനി പതിനാറു സീറ്റകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിക്കാനുള്ളത്. അതില്‍ സിപിഎം, സിപിഐ, ഐഎന്‍എല്‍ പാര്‍ട്ടികള്‍ രണ്ടു വീതവും എന്‍സിപി നാലും ജനതാദള്‍-എസ് അഞ്ചും സിഎംപി ഒന്നും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുണ്ട്. രാഹുലും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും അടക്കമുള്ള ഹൈക്കമാന്‍ഡിലെ ഉന്നതര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ രാത്രി വൈകി വരെ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എങ്കിലും പരിഹാരമായില്ല.
നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി (സിഇസി) യോഗം ചേരുന്നതിനു മുമ്പായി പ്രതിസന്ധി പരിഹരിക്കുമെന്നു ഉമ്മന്‍ ചാണ്ടിയും സുധീരനും ചെന്നിത്തലയും മുകുള്‍ വാസ്‌നിക്കും പറഞ്ഞിരുന്നു. ഇന്നു രാവിലെ 11: 30 നു സ്ക്രീനീംഗ് കമ്മിറ്റിക്കായി നേതാക്കള്‍ എത്തിക്കഴിഞ്ഞു. പക്ഷേ, തീരുമാനം വൈകുമെന്നാണ് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നത്. കൂടുതല്‍ തവണ മത്സരിച്ചതും ആരോപണങ്ങള്‍ ഉയര്‍ന്നതുമാണ് ചിലരുടെ അയോഗ്യതയെങ്കില്‍ ഇതെല്ലാം തനിക്കും ബാധകമാണെന്നും താന്‍ തന്നെ മാറി നില്‍ക്കാമെന്നും ഉമ്മന്‍ ചാണ്ടി നിലപാടു സ്വീകരിച്ചു.
അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, കെ. ബാബു, ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവരെ ഒഴിവാക്കണമെന്ന തന്റെ നിര്‍ദേശം പാര്‍ട്ടിയുടെയും ജനങ്ങളുടെയും താത്പര്യമാണെന്നും തന്റെ നിലപാടു മാറ്റേണ്ട സാഹചര്യമില്ലെന്നും സുധീരനും വ്യക്തമാക്കി. നായകന്‍ തന്നെ മാറാമെന്ന മുഖ്യമന്ത്രിയുടെ വജ്രായുധത്തിനു മുന്നിലും കെപിസിസി പ്രസിഡന്റ് വഴങ്ങാത്തതു എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖരെയും ഹൈക്കമാന്‍ഡിലെ തന്നെ ചിലരെയും പ്രകോപിതരാക്കിയെന്നും സൂചനയുണ്ട്. വിട്ടുവീഴ്ചയ്ക്കു മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും അനുനയിപ്പിക്കാന്‍ പലതലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ നാളെ രാവിലെ വിജയം കണ്ടേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഒത്തുതീര്‍പ്പിനായി ആരൊക്കെ ബലിയാടുകളാകുമെന്നതില്‍ ആര്‍ക്കും തീര്‍ച്ചയില്ല.