ഗിരീഷ് പരുത്തിമഠം
ഞാന്‍ ശ്വസിക്കുന്നത് ഈ മണ്ണ്… എന്റെ രക്തവും വിയര്‍പ്പുമാണ് തകരം മേഞ്ഞ ഈ കൂര… നെയ്യാറിന്റെ മോളാണ് ഞാന്‍… മൂന്നു വര്‍ഷം മുമ്പ് കേരളമാകെ കേട്ടിട്ടുണ്ടാകും ഈ വാക്കുകള്‍… ജീവിതത്തില്‍ ഒരുപാട് പ്രതികൂല കാലാവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുള്ള അമ്മയും അവരുടെ പൊന്നോമന മകളും. അഗസ്ത്യകൂടത്തില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന നെയ്യാര്‍ സംസ്ഥാനത്തെ തെക്കേ അറ്റത്തെ നദിയാണ്. നെയ്യാറിനെ പെറ്റമ്മയായും വളര്ത്തമ്മയായുമൊക്കെ വിശ്വസിച്ച്, ആ നദീതീരത്ത് ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യത്തിന്റെ ഇരുപതു വര്‍ഷത്തോളവും ചെലവഴിച്ച ഡാര്‍ളി അക്ഷരാര്‍ഥത്തില്‍ ഒരു ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. മനക്കരുത്ത് മാത്രമായിരുന്നു ആയുധം.
ഉറ്റവരും ഉടയവരുമൊന്നും കൂട്ടില്ലാതെ, ഏതു നിമിഷവും മാഞ്ഞുപോയേക്കാവുന്ന മണല്‍തുരുത്തില്‍ നദിയുടെ പൊന്നുമകളായി ഡാര്‍ളി സ്വയം പ്രതിരോധം തീര്‍ത്തു. കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടക്കൂട്ടങ്ങള് നദിയേയും തീരത്തേയും ആര്‍ത്തിയോടെ കയ്യേറി കൊണ്ടിരിക്കുമ്പോള്‍, ചങ്കിലെ മിടിപ്പ് തീരുവോളം അവന്മാര്ക്കു മുമ്പില്‍ മുട്ടു കുത്തില്ലെന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്വു വരെ നെയ്യാറിന് തീരത്ത് ചിരപരിചിതമായിരുന്ന ഈ സാന്നിധ്യത്തെ പ്രകൃതിയുടെ വികൃതിക്കുരുക്കുകളില് നിന്നും രക്ഷിക്കാനെന്നോണം അധികൃതര്‍ അവിടുന്ന് അനുനയിപ്പിച്ച് അകറ്റി.
പലയിടത്തും ചുറ്റിത്തിരിഞ്ഞ്, അകന്ന ബന്ധുക്ക ളുടെയും അഭ്യുദയകാം ക്ഷികളുടെയും കനിവിന് ദീര്‍ഘകാലം വിധേയയാകാതെ, ഡാര്‍ളി അമ്മൂമ്മ ഒടുവില്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി. പക്ഷെ, ആ മണ്ണിലേയ്ക്ക്, ആ കൂരയിലേയ്ക്ക്, പോകാന്‍ വഴിയില്ലാതെ അവര്‍ നിസ്സഹായയായി നിന്നു- ഒരു പ്രതിമ കണക്കെ.
അരുളന്‍ വൈദ്യരുടെ കൊച്ചുമകള്‍
നെയ്യാറ്റിന്‍കര പുലിമുട്ടത്ത് കിഴക്കേത്തോട്ടത്ത് പുരയിടത്തില്‍ മണ്ണടി വടക്കരികു പുത്തന്‍വീട്ടില്‍ അപ്പിയാള് മകള്‍ ഡാര്‍ളി ആളുകളുടെ നഖത്തില്‍ മരുന്നു വച്ച് രോഗം ശമിപ്പിച്ചിരുന്ന അരുളന്‍ വൈദ്യരുടെ പേരക്കിടാവാണ്. ജനിച്ചത് പൂവാറിനു സമീപം പാമ്പുകാലയില്. അവിടുള്ള സ്ഥലം വിറ്റാണ് ഓലത്താന്നിയില്‍ ഡാര്‍ളിയുടെ മാതാപിതാക്കള്‍ സ്ഥലം വാങ്ങിയത്. 28 സെന്റോളം വസ്തുവെന്നാണ് അമ്മൂമ്മയുടെ ഓര്മ. പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും ഡാര്‍ളിയുടെ സ്കൂള്‍ പഠനം ഫോര്‍ത്ത് ഫോമില്‍ അവസാനിച്ചു. പിന്നീട് തയ്യലും എംബ്രോയ്ഡറിയും നെയ്ത്തും പനയോല തൊപ്പി നിര്‍മാണവുമൊക്കെ പഠിച്ചു. ജീവിതപങ്കാളിയായി വിധി നിര്ണ്ണയിച്ചവന് ഒരിക്കല്‍ ബന്ധം ഉപേക്ഷിച്ചു യാത്രയായി. തിരുവല്ലത്ത് കൊണ്ടുചെന്ന് ബന്ധം തീര്‍ത്തു വിട്ടുവെന്ന് അമ്മൂമ്മമൊഴി. അങ്ങനെയിരിക്കെയാണ് ആയുര്‍വേദ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ലഭിക്കുന്നത്. ഒടുവില്‍ ഫാര്‍മസി അറ്റന്‍ഡറായി വിരമിച്ചു.
മണല്കൊള്ളക്കാര്ക്കെതിരെ വീറോടെ, വാശിയോടെ
നെയ്യാറിലെ ഓലത്താന്നി കടവില്‍ മണല്‍മാഫിയ രംഗപ്രവേശം ചെയ്തത് 1980 -കളിലാണ്. മൂന്നോ നാലോ ലോഡ് മണ്ണെടുത്ത് തുടങ്ങിയപ്പോഴേ എതിര്‍പ്പിന്റെ ശബ്ദവുമായി ഡാര്‍ളി വിരല്‍ ചൂണ്ടി. പരിസരവാസികള്‍ പലരും പുതിയ സുരക്ഷിത താവളങ്ങളിലേയ്ക്ക് കൂടുമാറി. ചുറ്റുമുള്ള കരകളിലേയ്ക്ക് വെള്ളം പതിയെപ്പതിയെ കയറി ക്കൊണ്ടിരുന്നു. അപ്പോഴും ഈ പെണ്‍പെരുമയ്ക്ക് വീറും വാശിയും അല്പ്പവും കുറഞ്ഞില്ല. താന്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തകരം മേഞ്ഞ കൊച്ചുകൂരയും ആകെപ്പാടെയുള്ള സമ്പാദ്യമായ ഭൂമിയും എന്തു വില കൊടുത്തും പരിപാലിക്കുമെന്ന നിര്‍ബന്ധത്തിനു പിറകില്‍ ഈ നദിയെയും മണ്ണിനെയും ആത്മാര്‍ഥമായി നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന മാനുഷികമായ വശം കൂടിയുണ്ടെന്നതാണ് വാസ്തവം.
ഡാര്‍ളിയെ പല തരത്തിലും എതിരാളികള്‍ ദ്രോഹിച്ചു. പരസ്യമായി ഭീഷണിപ്പെടുത്തി. വള്ളത്തില്‍ വന്ന് പച്ചത്തെറി വിളിച്ചു. ഈ വീട്ടിലും മുറ്റത്തും ചുണയോടെ ഓടിനടന്ന പട്ടികളെ അടിച്ചും വിഷം കൊടുത്തും കൊന്നു. വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് അകത്തിറങ്ങി വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു. റോഡില്‍ വച്ച് ബൈക്കിടിച്ച് കൊല്ലാന്‍ നോക്കി…. ഡാര്‍ളി അമ്മൂമ്മ പറയുന്നു. നാട്ടിലെ നിയമപാലകരായ പോലീസിനു മുതല്‍ നാടു ഭരിക്കുന്ന മന്ത്രിമാര്‍ക്കു വരെ നിവേദനം നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.
മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്
2013 ഓഗസ്റ്റിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഡാര്‍ളി അമ്മൂമ്മയുടെ വീട്ടിലേയ്ക്കുള്ള മണ്‍പാതയുടെ ഇരുവശവും ഇടിഞ്ഞുതാണു. തീരം ദുര്‍ബലമാകുന്ന അപകടകരമായ അന്തരീക്ഷം കണക്കിലെടുത്ത് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് അമ്മൂമ്മയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇടമുറിയാത്ത കാലവര്‍ഷത്തില്‍, രക്ഷാപ്രവര്‍ത്തകരുടെ അനുന യവാക്കുകള് മനസി ല്ലാമനസ്സോടെ അമ്മൂമ്മ അനുസരിച്ചു. അധികം വൈകാതെ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തോടെ, പിന്തിരിഞ്ഞു നോക്കിക്കൊണ്ട് അമ്മൂമ്മ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേയ്ക്ക് യാത്രയായി. ഹോസ്റ്റലില്‍ എത്തിച്ച തോടെ വലിയൊരു ജോലി ഒഴിഞ്ഞെന്ന ആശ്വാസത്തോടെ അധികൃതരും മടങ്ങി. ഹോസ്റ്റലിലെ ഏറ്റവും പ്രായമേറിയ അന്തേവാസിയായി മറ്റുള്ളവരുടെ പ്രിയപ്പെട്ട അമ്മൂമ്മയായി കഴിഞ്ഞപ്പോഴും ഡാര്‍ളിയുടെ മനസ്സ് നിറയെ നെയ്യാറും നദിയോരത്തെ വീടും മണ്ണുമായിരുന്നു. അധികകാലം ഈ ഹോസ്റ്റലില്‍ താമസിക്കാന്‍ ചട്ടം അനുവദിക്കാത്തതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം ഡാര്‍ളി പോയി.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം
കഴിഞ്ഞ ദിവസം ഡാര്‍ളി അമ്മൂമ്മ വീണ്ടും നെയ്യാറിലെ ഓലത്താന്നി കടവില്‍ പ്രത്യക്ഷപ്പെട്ടു. നാടും നാട്ടുകാരും ഈ വയോധികയെ വിസ്മരിച്ചുവെങ്കിലും ഡാര്‍ളി അമ്മൂമ്മയുടെ ഹൃദയം സ്പന്ദിക്കുന്നത് നെയ്യാര്‍ എന്നാണല്ലോ. ഇരുവശവും കാടു പിടിച്ച ഊടുവഴിയിലൂടെ അമ്മൂമ്മ അതിവേഗം മുന്നോട്ട് നടന്നു. രണ്ടായി മുറിഞ്ഞ പാതയുടെ ഇപ്പുറം അവര്‍ നിറകണ്ണുകളോടെ നിന്നു. വഴിയ്ക്ക പ്പുറം മരങ്ങള്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. അതിനിടയിലൂടെ അവര്‍ കണ്ണുകള്‍ പായിച്ചു. ആ മണ്ണിലേയ്ക്ക്, ആ കൊച്ചുകൂരയിലേയ്ക്ക്, പോകാന്‍ മനസ്സ് വല്ലാതെ വെമ്പി. മണ്ണും കിടപ്പാടവുമൊക്കെ നദിയെ ടുത്തിരിക്കാമെന്ന നാട്ടുകാരുടെയും സാമൂഹ്യപ്രവര്ത്തകരുടെയുമെല്ലാം അഭിപ്രായങ്ങള്‍ അവര്‍ മുഖവില യ്ക്കെടുക്കുന്നില്ല.
വാഗ്ദാനങ്ങളുടെ പെരുമഴക്കാലം
ആപത്ഘട്ടത്തില്‍ അധികൃതരും പൊതുപ്രവര്‍ത്തകരും വാഗ്ദാന ങ്ങളുടെ നെടുനീളന്‍ പട്ടിക നിരത്തി യിരുന്നു.വീടും സ്ഥലവുമൊക്കെ വാഗ്ദാനങ്ങളായി. ഇന്നല്ലെങ്കില്‍ നാളെ അതൊക്കെ സാധ്യമാകുമെന്ന് വിചാരിച്ചല്ല അമ്മൂമ്മ ഇത്രയും നാള് കഴിഞ്ഞത്. ഡാര്‍ളി അമ്മൂമ്മയുടെ തിരിച്ചുവരവും ജലരേഖയായ വാഗ്ദാന ങ്ങളും രാഷ്ട്രദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും, ഡാര്‍ളി അമ്മൂമ്മയ്ക്ക് വീട് നിര്‍മിച്ചു നല്കാന് കെപിസിസി സന്നദ്ധമാണെന്ന് അറിയി ച്ചു. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് മാത്രം. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ കഴിഞ്ഞ ദിവസം ഡാര്‍ളി അമ്മൂമ്മയെ നേരില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. ഓലത്താന്നിയില്‍ ഈ അമ്മൂമ്മയുടെ വാസസ്ഥലം ഡാര്‍ളി കടവ് എന്നാണ് അറിയപ്പെടുന്നത്. ആയുസ്സിന്റെ പുസ്തകത്തില്‍ പ്രായം എണ്‍പതോ ടടുത്ത ഡാര്‍ളി അമ്മൂമ്മ ഇതിനോടകം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. നിയമങ്ങളുടെയും ചട്ടങ്ങളു ടെയും പേരില്‍ ഈ പാവത്തിന് ഇനിയും നീതി നിഷേധിക്കപ്പെടാതിരുന്നെങ്കില്‍…