ഡിഫ്ത്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി

KKD-DIFTHERIAകോഴിക്കോട് : ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ഡി.എം.ഒ അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊളളാന്‍ യോഗം തീരുമാനിച്ചു.  ഇതുപ്രകാരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും ഡിഫ്ത്തീരിയ വരാതിരിക്കാന്‍ ടി.ഡി വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. രോഗികളോട് അടുത്ത ഇടപഴകുന്നവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഐ.എം.എ, ഐ.എ.പി, പ്രൈവറ്റ് ഡോക്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും.

സ്കൂള്‍ തലത്തിലും മറ്റും ബോധവത്കരണം ശക്തിപ്പെടുത്തുകയും കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടിക ള്‍ക്കു പ്രതിരോധ വാക്‌സിന്‍ നല്കുകയും ചെയ്യും. മെഡിക്കല്‍  കോളജില്‍ 23 ഡിഫ്ത്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.എല്‍.സരിത അറിയിച്ചു.ഇതില്‍ ഏഴു കേസുകള്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ്. രണ്ട് പേര്‍ മരണപ്പെട്ടു. രോഗികളില്‍ നാലു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്.

വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: ഡിഫ്തീരിയ വാക്‌സിന്റെ ദൗര്‍ലഭ്യം അടിയന്തരമായി പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സാഹചര്യം വിലയിരുത്തുന്നതിനും വിശദമായി ചര്‍ച്ച ചെയ്യുന്നതിനും ഇന്നു വൈകുന്നേരം മലപ്പുറത്ത് ഉന്നതതല യോഗം ചേരും. കോഴിക്കോട്ടെയും മലപ്പുറത്തെയും ആരോഗ്യവകകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതില്‍ ജാഗ്രത വേണം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗം പകരുന്നത്  തടയാനും രോഗം വരാതിരിക്കാനും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ കളക്ടറും അലോപതി-ഹോമിയോ-ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ മുഴുവന്‍ കുട്ടികള്‍ക്കും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവയ്പ്പുകള്‍ നല്‍കണം.

സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ബുധനാഴ്ചകളിലും  പ്രതിരോധ കുത്തിവെയ്പ്പുകള്‍ സൗജന്യമായി നല്‍കിവരുന്നുണ്ട്.  ഇതിനു പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തിയും ഇത് ചെയ്തുവരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രക്ഷിതാക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Related posts