ഡെങ്കിപ്പനി കുറയുന്നതായി വിലയിരുത്തല്‍; ജാഗ്രത തുടരാന്‍ നിര്‍ദേശം

tvm-dengueകൊച്ചി: ജില്ലയില്‍ ചില പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെങ്കിപനി കേസുകള്‍ കുറഞ്ഞുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാരാന്ത്യ അവലോകന യോഗം വിലയിരുത്തി. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തന്നെ തുടരണമെന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. തോട്ടംമേഖലകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരും നഗര പ്രദേശത്തു താമസിക്കുന്നവരും ഒരു പോലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഡെങ്കിപ്പനി നിയന്ത്രിക്കാനാകൂ. മഴവെള്ളം കെട്ടിക്കിടന്ന് ഡെങ്കിപനിക്ക് കാരണമായ കൊതുകുകള്‍ ഏറ്റവും കൂടുതല്‍ മുട്ടയിട്ടു പെരുകുന്നത് പൈനാപ്പിള്‍, കൊക്കോ, റബര്‍ തോട്ടങ്ങളിലാണ്.

പൈനാപ്പിളിന്റെ ഇലകള്‍ക്കുള്ളില്‍ വെള്ളം കെട്ടികിടന്ന്  കൊതുക് മുട്ടയിടുന്നത്  ഒഴിവാക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് കലര്‍ന്ന ലായനി തളിക്കുകയാണ് മാര്‍ഗം. മഴ ഏതാനും ദിവസമെങ്കിലും വിട്ടുനില്‍ക്കുന്ന വേളയിലാണ് ഇതു ചെയ്യേണ്ടത്.  റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടത്തുന്നില്ലെങ്കില്‍ ടാപ്പിംഗിനുപയോഗിക്കുന്ന ചിരട്ടകള്‍ കമഴ്ത്തി വയ്ക്കണം.   കൊക്കോ കായകള്‍ അണ്ണാന്‍ പോലുള്ള ജീവികള്‍ കടിച്ചു തുളയ്ക്കുന്നത് മൂലം കൊക്കോതോട്ടങ്ങളില്‍ അനവധി പാഴ്കായ്കള്‍ നിലത്തും മരത്തിലും കിടക്കുന്നത് കൊതുകുകള്‍ പെരുകാനിടയാക്കും. ഇത്തരം കായ്കള്‍ പറിച്ചു കത്തിച്ചു കളയുകയാണ് പ്രതിവിധി.

വീടുകളുടെ പരിസരങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കാന്‍ പൊതുവെ ശ്രദ്ധിക്കാറുണെ്ടങ്കിലും വീടുകളുടെ ഉള്ളിലും മേല്‍ക്കൂരയിലും ഉള്ള വെള്ളക്കെട്ട് കാണാതെ പോകാനിടയുണ്ട്. സണ്‍ഷെയ്ഡ്, പൂര്‍ത്തീകരിക്കാത്ത ട്രെസ് വര്‍ക്കുള്ള മേല്‍ക്കൂരകള്‍, ഉപയോഗിക്കാത്ത വാട്ടര്‍ ടാങ്കുകള്‍,  വീട്ടു വളപ്പില്‍ ഉപേക്ഷിച്ചിട്ടുള്ള പഴയ വസ്തുക്കള്‍, ഫ്രിഡ്ജിന്റെ ഡീ ഫ്രോസ്റ്റ് ട്രേ, ഉപയോഗിക്കാത്ത കൂളറുകള്‍, ഫിഷ്  ടാങ്കുകള്‍ എല്ലാം കൊതുകുകളുടെ പ്രധാന പ്രജനന സ്ഥലങ്ങളാണ്. ഇത്തരം പാഴ്‌വസ്തുക്കളുടെ ആധിക്യം നഗരപ്രദേശങ്ങളിലായതിനാല്‍ അവിടങ്ങളിലുള്ള ജനങ്ങള്‍  പ്രത്യേകം ജാഗ്രത പാലിക്കണം.

ഡങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ക്ക് ഇത്തരം വസ്തുക്കളോട് പ്രത്യേക ആഭിമുഖ്യം ഉള്ളതാണ് കാരണം.  പൂച്ചെടികള്‍ വളര്‍ത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ചെടിച്ചെട്ടികളുടെ അടിയില്‍ വയ്ക്കുന്ന ട്രേകളില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും വെള്ളം മാറ്റണം. ആള്‍താമസമില്ലാത്ത വീടുകള്‍, തോട്ടങ്ങള്‍, കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് ശ്രദ്ധയില്‍ പ്പെട്ടാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ വിവരമറിയിക്കണം. റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുന്‍കൈയെടുത്ത് അതാത് പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ വീണ്ടും ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടരെയുള്ള ഡെങ്കിപ്പനി ബാധ മാരകമായ ‘ഡെങ്കി ഷോക്ക് സിന്‍ഡ്രോം’ ആയി മാറാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. രോഗബാധിതര്‍ നന്നായി വിശ്രമിക്കുകയും ധാരാളം ചൂട് പാനീയങ്ങള്‍ കുടിക്കുകയും ചെയ്യണം. കുട്ടികള്‍ക്കാണ് രോഗ ബാധ ഉണ്ടാകുന്നതെങ്കില്‍ രോഗം പൂര്‍ണമായി ഭേദമാകാതെ സ്കൂളില്‍ വിടരുതെന്നും നിര്‍ദേശമുണ്ട്.

Related posts