തട്ടിപ്പ് ആഡംബര ജീവിതത്തിന്; ദമ്പതികള്‍ക്കു സമ്പാദ്യമില്ല; താമസിച്ചിരുന്നതു ദിവസം ആയിരം രൂപ വാടകയുള്ള മുറികളില്‍

ktm-arrestdembathikalഗാന്ധിനഗര്‍: ആശുപത്രികളില്‍നിന്നു പ്രായമായ സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ താമസിച്ചിരുന്നതു ദിവസം ആയിരം രൂപ വാടകയുള്ള മുറികളില്‍. ആഡംബര ജീവിതത്തിനാണു മോഷണം നടത്തിയതെന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതത്തിനായി ഇവര്‍ ഉപയോഗിച്ചു. മറ്റു സമ്പാദ്യങ്ങളൊന്നും ഇവര്‍ക്കില്ലെന്നു കേസന്വേഷിക്കുന്ന ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ. അരുണ്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ ബന്ധുവിന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പിടിയിലായ കരിമണ്ണൂര്‍ തൂങ്കുഴിയില്‍ തോമസ് (80), ഭാര്യ ലില്ലിക്കുട്ടി (75) എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കോട്ടയത്തെ ആറ് കേസുകള്‍ക്കു തെളിവ് ലഭിച്ചു. ആറു കവര്‍ച്ചകളും നടത്തിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്നു പരുത്തുംപാറ സ്വദേശി ത്രേസ്യാ മത്തായിയുടെ രണ്ടു പവന്‍ മാലയും 2014ല്‍ കങ്ങഴ എംജിഡിഎം ആശുപത്രിയില്‍നിന്ന് എടത്വ സ്വദേശി ഷൈനിയുടെ മൂന്നര പവന്‍ മാലയും തട്ടിയെടുത്തത് ഇവരാണ്.

2015 ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്നു ചിങ്ങവനം കുഴിമറ്റം സ്വദേശി ഉഷാ സുനിലിന്റെ അഞ്ചര പവന്‍ മാല തട്ടിയെടുത്ത ദമ്പതികള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍നിന്നു മുണ്ടക്കയം പുലിക്കുന്ന് സ്വദേശിയുടെ മൂന്നര പവന്‍ മാലയും തട്ടിയെടുത്തു. രണ്ടു വര്‍ഷം മുമ്പു കുട്ടികളുടെ ആശുപത്രിയില്‍നിന്നും അയര്‍ക്കുന്നം സ്വദേശി ഓമനയുടെ ഒന്നര പവന്‍ മാല തട്ടിയെടുത്ത ഇവര്‍ രണ്ടു മാസം മുന്‍പ് അവിടെ നിന്നു ചെങ്ങന്നൂര്‍ സ്വദേശി ശാന്തമ്മയുടെ രണ്ടു പവന്‍ മാലയും തട്ടിയെടുത്തു.

മോഷണ മുതലായ സ്വര്‍ണമാലകള്‍ വിറ്റ കോട്ടയം, പെരുമ്പാവൂര്‍, തിരുവനന്തപുരം എന്നിവടങ്ങളിലെ കടകളില്‍നിന്നു തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു. 12 പവന്‍ ആഭരണങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിട്ടുള്ളത്. ദമ്പതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts