തലചായ്ക്കാന്‍ ഒരിടംതേടി വനിതാ ദിനത്തില്‍ വീട്ടമ്മയുടെ സമരം

KKD-VANITHADINATHIമുക്കം: കയറിക്കിടക്കാന്‍ സുരക്ഷിതമായൊരു വീട് ഏതൊരാളുടേയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ സര്‍ക്കാരില്‍നിന്ന് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ആരുടേയോ പകപോക്കലുകള്‍ക്കുമുന്നില്‍ അത് ലഭിക്കാതായപ്പോള്‍ തകര്‍ന്നത് സുലോചനയെന്ന വീട്ടമ്മയുടെ പ്രതീക്ഷകളാണ്. വര്‍ഷങ്ങളായി വീടിനായി സുലോചന മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ  ഗ്രാമപഞ്ചായത്ത് ഭരണസമതി സുലോചനയെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.

വികലാംഗനായ ഭര്‍ത്താവ് പഴയ സാധനങ്ങള്‍ പെറുക്കിവിറ്റു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നിത്യരോഗിയായ എഴുവയസുകാരന്‍ മകന്‍ അരുണ്‍ പ്രസാദ്, ആറുവയസ്സുകാരി അഖില എന്നി രണ്ടു മക്കളാണിവര്‍ക്ക്. മകന്റെ ചികിത്സയ്ക്ക് മാത്രം മാസം 5000 രൂപ വേണം. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തെ പക്ഷെ മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഒന്നും തന്നെ കണ്ടില്ലെന്നു നടിച്ചു. മുഖ്യമന്ത്രിയുടെ സുതാര്യകേരളം പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.

ഈയൊരവസ്ഥയിലാണ് സുലോചന തന്റെ ദയനീയാവസ്ഥ നാട്ടുകാരെ അറിയിക്കുന്നതിനും പഞ്ചായത്ത് ഭരണസമിതിയുടെ കണ്ണ് തുറപ്പിക്കുന്നതിനുമായി വനിതാ ദിനത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തിന് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തക റുഖിയ അഷ്‌റഫും രംഗത്തെത്തി. സമരത്തിന് പിന്‍തുണയേറിയതോടെ നിലവിലെ ഭരണ സമിതിയുടെയും കണ്ണു തുറന്നു. പ്രസിസന്റ് ഹാജറുമ്മ ടീച്ചര്‍, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സുലോചനയുടെ വീടിന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവാസിച്ചത്.

Related posts