താടി വച്ചതിന്റെ പേരില്‍…! കാലിക്കട്ടില്‍ താടിക്ക് വിലക്ക്; സംസ്ഥാന ബേസ് ബോള്‍ താരത്തെ കോളജ് ടീമില്‍നിന്നും ഒഴിവാക്കി

സ്വന്തം ലേഖകന്‍
thadi
കോഴിക്കോട്: കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ താടിക്ക് വിലക്ക്. താടി വച്ചതിന്റെ പേരില്‍ സംസ്ഥാന താരത്തെ കോളജ് ടീമില്‍ നിന്നും പറത്താക്കിയതായി പരാതി. യൂണിവേഴ്‌സിറ്റിയിലെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്‌സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാല്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ബേസ് ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുത്ത ഹിലാലിനെ അധ്യാപകര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍ വര്‍ഷത്തില്‍ ബേസ് ബോള്‍ സീനിയര്‍ ടീമില്‍ കളിച്ച വിദ്യാര്‍ഥിയാണ് ഹിലാല്‍. കോളജിന്റെ ബാസ്ക്കറ്റ് ബോള്‍ ടീം സെലക്ഷന്‍ നടത്തിയപ്പോഴും തന്നെ തഴഞ്ഞതായി ഹിലാല്‍ പറയുന്നു.

താടി വച്ചുവെന്ന ഒറ്റക്കാരണം പറഞ്ഞാണ് തന്നെ അകറ്റി നിര്‍ത്തുന്നതെന്നാണ് ഹിലാലിന്റെ പരാതി. ഇത്തരം നിയമം പ്രോസപക്ടസിലില്ലെന്നും അഡ്മിഷന്‍ സമയത്തെ കൗണ്‍സിലിംഗിന് വന്നപ്പോഴും തന്നോട് ഇതേക്കുറിച്ച് പറഞ്ഞില്ലെന്നും ഹിലാല്‍ പറയുന്നു.

താടി ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന വാദം ഉന്നയിച്ചാണ് അധ്യാപകര്‍ ഹിലാലിനെ അകറ്റി നിര്‍ത്തുന്നത്. കായംകുളം സ്വദേശിയായ ഹിലാല്‍ ഈ വര്‍ഷമാണ് കാലിക്കട്ടില്‍ കോഴ്‌സിന് ചേര്‍ന്നത്. അന്ന് മുതല്‍ അധ്യാപകര്‍ താടി വളര്‍ത്തിയ തന്നെ മാനസികമായി പിഡിപ്പിക്കുകയാണെന്ന് ഹിലാല്‍ പറയുന്നു. താടി വച്ചതിനെ തുടര്‍ന്ന ക്ലാസില്‍ നിന്നും പുറത്താക്കിയ തന്നെ വിസിയുടെ ഉറപ്പിന്‍മേലാണ് പിന്നീട് ക്ലാസില്‍ കയറ്റിയതെന്നും വിദ്യാര്‍ഥി പറയുന്നു.

കടുത്ത മതവിശ്വാസിയായ തനിക്ക് താടി കളയാതെ പഠനം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും ഹിലാല്‍ പറയുന്നു. എന്നാല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്റെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് വിദ്യാര്‍ഥിയോട് താടി എടുക്കാന്‍ പറഞ്ഞതെന്ന് അധ്യാപകര്‍ പറയുന്നു.

പ്രോസ്പക്ടസില്‍ ഇത്തരം നിയമത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലം വര്‍ഷങ്ങളായി എല്ലാ കോളജിലെയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം പിന്തുടരുന്ന അച്ചടക്ക നടപടിയാണിതെന്നും അധ്യാപകര്‍ പറഞ്ഞു. ഒരാള്‍ക്ക് മാത്രമായി അച്ചടക്കത്തില്‍ ഇളവ് നല്‍കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കിടയിലും പരാതിയുണ്ടെന്നും അധ്യാപകര്‍ പറയുന്നു.

Related posts