താലൂക്കാശുപത്രിവളപ്പില്‍ സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

alp-praythidhaydamകായംകുളം: താലൂക്കാശുപത്രി വളപ്പില്‍  സ്ഥലം കൈയേറി സ്വകാര്യ വ്യക്തി ഷെഡ് നിര്‍മിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നലെ പിരിച്ചുവിട്ടു. സ്ഥലം വിട്ടുനല്‍കിയതിനു പിന്നില്‍ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്നാ രോപിച്ചാണ് യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കു മുമ്പില്‍ ഉപരോധ സമരം നടത്തി. സ്ഥലം വിട്ടുനല്‍കിയ വിഷയം അടിയന്തിരമായി ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ വിഷയത്തില്‍ സാധാരണ കൗണ്‍സില്‍ യോഗമാണ് കഴിഞ്ഞ ദിവസം വിളിച്ചത്. ആശുപത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാതെ ഒരു കൗണ്‍സില്‍ യോഗവും നടത്താന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നിലപാട്. വിഷയത്തില്‍ സിപിഎം മൗനം പാലിക്കുന്നത് ദുരൂഹമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. യു. മുഹമ്മദ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയ്ക്കു ആശുപത്രി വക സ്ഥലം കോഫിഷോപ്പിനു വിട്ടു നല്‍കാന്‍ തീരുമാനിച്ചത് ചര്‍ച്ചചെയ്യാന്‍ അടിയന്തിര കൗണ്‍സില്‍ യോഗവും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന് ജൂലൈ 12നു കത്തു നല്കിയിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു

ആശുപത്രി അധികൃതരും നഗരസഭാ ഭരണ നേതൃത്വവും നടത്തിയ തീവെട്ടി കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു നഗരസഭയ്ക്ക് മുമ്പില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപരോധ സമരത്തിനു  കൗണ്‍സിലര്‍മാരായ . എ. ഇര്‍ഷാദ്, എ. ഹസന്‍കോയ, ഗായത്രി തമ്ബാന്‍, എം.എ.കെ. ആസാദ്, കരുവില്‍ നിസാര്‍, മിലന്‍ എസ്.വര്‍ഗീസ്, നവാസ് മുണ്ടകത്തില്‍, പി. ഷാനവാസ്, കടയില്‍ രാജന്‍, കെ.പി. കൃഷ്ണകുമാരി, ഭാമിനി സൗരഭന്‍, ഷീജാ നാസര്‍, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ കരിങ്കൊടികാട്ടി. പിന്നീട് ഉപരോധ സമരവും നടത്തി.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. രാജേഷ് കമ്മത്ത്, പാലമുറ്റത്ത് വിജയകുമാര്‍, എസ്. സദാശിവന്‍, ഓമന അനില്‍, സുരേഖ, രമണി ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു. കോഫി ഷോപ്പ് തുടങ്ങുന്നതിനു 100 സ്ക്വയര്‍ ഫീറ്റ് സ്ഥലവും വാടകയും നിശ്ചയിച്ചു നല്‍കണമെന്നു കാണിച്ചു സ്വകാര്യവ്യക്തി കത്തു നല്‍കിയിരുന്നു. കഴിഞ്ഞ  ജൂലായ് 10നു ആശുപത്രിയിലെ  വൈദ്യുതി ഉപയോഗിച്ച്, അനുമതി ലഭിക്കാതെ തന്നെ ഷെഡും നിര്‍മിച്ചു. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരെത്തി ഷെഡ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയായിരുന്നു .

Related posts