തിയറ്ററിലെ സംഘര്‍ഷം; പ്രതി രണ്ടുപേരെ കുത്തിയത് ഉളി ഉപയോഗിച്ച്; കുത്തേറ്റവര്‍ അപകട നില തരണം ചെയ്തതായി പോലീസ്

ktm-kuthuകോട്ടയം: നഗരത്തിലെ സിനിമാ തിയറ്ററിനുള്ളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരെ കുത്തിയത് ഉളി ഉപയോഗിച്ച്. കുത്തിയ കേസില്‍ പിടിയിലായ കൈപ്പുഴ കുമരംകുന്നേല്‍ രാജേന്ദ്രന്‍ (54) മേസ്തിരി പണിക്കാരനാണ്.   സംഘര്‍ഷത്തെ തുടര്‍ന്ന് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഉളി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്താനുപയോഗിച്ച ആയുധം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റവര്‍ അപകട നില തരണം ചെയ്തതായി വെസ്റ്റ് പോലീസ് പറഞ്ഞു.

കോടിമത കുരിശുകുന്നേല്‍ സെന്‍ വര്‍ഗീസ് (23), കോടിമതയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി തൂക്കുപാറ സ്വദേശി ജോണിന്റെ മകന്‍ അമല്‍(22) എന്നിവര്‍ക്കാണു കുത്തേറ്റത്. രാജേന്ദ്രനെതിരെ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതി മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ കോട്ടയം അഭിലാഷ് തിയറ്ററില്‍ പുലിമുരുകന്‍ സിനിമയുടെ സെക്കന്‍ഡ് ഷോ നടക്കുന്നതിനിടയിലാണു സംഭവം. ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മൂവരും.

രാജേന്ദ്രന്‍ മുന്നിലും യുവാക്കള്‍ പുറകിലുമാണ് ഇരുന്നിരുന്നത്. യുവാക്കള്‍ രാജേന്ദ്രന്‍ ഇരുന്നിരുന്ന മുമ്പിലത്തെ സീറ്റില്‍ ചവിട്ടിയതില്‍ പ്രതിഷേധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.   സംഭവത്തെത്തുടര്‍ന്നു തിയറ്ററില്‍ എത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയും പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. യുവാക്കള്‍ തന്നെ മര്‍ദിച്ചതായി പ്രതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രാജേന്ദ്രന്റെ കൈക്കും പരിക്കുണ്ട്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സയന്റഫിക് വിഭാഗം ഇന്നു രാവിലെ തിയറ്ററിലെത്തി പരിശോധന നടത്തി.

Related posts