തിരിച്ചടിച്ച് റയല്‍

sp-rayalബാഴ്‌സലോണ: ഒടുവില്‍ ബാഴ്‌സ വീണു. അതും പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനു മുന്നില്‍. സ്പാനിഷ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പരാജയപ്പെടുത്തി്. സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് രണ്ടു ഗോള്‍ തിരിച്ചടിച്ച് റയല്‍ തലയുയര്‍ത്തിയത്.

റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയുമാണ് ഗോള്‍ നേടിയത്. വിജയഗോള്‍ വന്നത് ക്രിസ്റ്റിയാനോയുടെ ബൂട്ടില്‍നിന്നായിരുന്നു. ജറാര്‍ഡ് പിക്വെ വഴി ബാഴ്‌സ ആദ്യം മുന്നിലെത്തി. കഴിഞ്ഞ 39 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബാഴ്‌സയ്ക്ക് റയല്‍ കടിഞ്ഞാണിടുകയായിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗേ— ബര്‍ണേബുവില്‍ നടന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ വിജയം ബാഴ്‌സലോണയ്ക്കായിരുന്നു. നായകന്‍ സെര്‍ജിയോ റാമോസ് രണ്ടു മഞ്ഞക്കാര്‍ഡ് നേടി ചുവപ്പുകാര്‍ഡുമായി പുറത്താക്കപ്പെട്ടതിനേത്തുടര്‍ന്ന് 10 പേരുമായായിരുന്നു റയല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയലും ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴായി കുറഞ്ഞു. ഇനി ഏഴു മത്സരമാണ് ലീഗില്‍ ഇരുടീമിനും അവശേഷിക്കുന്നത്. പോയിന്റ് പട്ടികയില്‍ ബാഴ്‌സയ്ക്ക് 76 പോയിന്റും അത്‌ലറ്റിക്കോ മഡ്രിഡിന് 70 പോയിന്റും റയലിന് 69 പോയിന്റുമാണുള്ളത്.സ്വന്തം മൈതാനത്ത് ആര്‍പ്പുവിളികളുമായെത്തിയ ആയിരങ്ങളുടെ പിന്തുണയില്‍ കളിക്കാനിറങ്ങിയ ബാഴ്‌സ തന്നെയായിരുന്നു ആദ്യപകുതിയില്‍ തിളങ്ങിയത്. മെസി, നെയ്മര്‍, സുവാരസ് ത്രയത്തിന്റെ മുന്നേറ്റങ്ങളാല്‍ തുടക്കത്തില്‍ റയല്‍ ഗോള്‍ മുഖം വിറച്ചു.എന്നാല്‍, ഗോളകന്നുനിന്നു. മെസിയുടെ ഫ്രീകിക്കുകള്‍ ലക്ഷ്യം കാണാതെപോയി. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ റയലിനെ ഞെട്ടിച്ചുകൊണ്ട് ബാഴ്‌സ സ്‌കോര്‍ ചെയ്തു. ബാഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നാണ് പിക്വെയുടെ ഗോള്‍. 56 മിനിറ്റില്‍ റാക്കിട്ടിച്ച് വലതു മൂലയില്‍നിന്നെടുത്ത കിക്കില്‍ ഉയര്‍ന്നു ചാടിയ പിക്വെ പന്ത് വലയിലാക്കി. സ്റ്റേഡിയം പൊട്ടിത്തെറിച്ച ഘട്ടമായിരുന്നു ഇത്. പ്രതിരോധത്തിലാകാതെ ആക്രമണത്തിനു മുതിര്‍ന്ന റയലിനു നേട്ടമായി സമനില ഗോള്‍ വന്നു. 62-ാം മിനിറ്റില്‍ ടോണി ക്രൂസ് നല്‍കിയ ക്രോസില്‍ കരിം ബന്‍സേമ റയലിനു സമനില സമ്മാനിച്ചു. പിന്നീട് സമാനതകളില്ലാത്ത മുന്നേറ്റമാണ് ന്യൂകാമ്പില്‍ റയല്‍ നടത്തിയത്.

കറ്റാലന്‍ ടീമിന്റെ പ്രതിരോധം ആടിയുലഞ്ഞു. റൊണാള്‍ഡോയും ബന്‍സേമയും ബെയ്‌ലും നടത്തിയ മുന്നേറ്റങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഗോള്‍ നേടാമെന്ന അവസ്ഥയുണ്ടായി. 83-ാം മിനിറ്റില്‍ തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡു കണ്ട റാമോസ് പുറത്തായി. റാമോസിന്റെ കരിയറില്‍ 21-ാം ചുവപ്പുകാര്‍ഡാണിത്.ഇടയ്ക്ക് ഗാരത് ബെയ്‌ലിലൂടെ റയല്‍ ഗോളിലേക്കെത്തിയതാണ്. എന്നാല്‍, വിവാദപരമായ ഗെയ്‌ലിനെ സൈഡ് റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഗോളെന്നുറച്ച റയലിന് വെള്ളിടിയായി റഫറിയുടെ ഈ തീരുമാനം.

എന്നാല്‍, റയലിന്റെ നിരാശ തീര്‍ത്തുകൊണ്ട് സാക്ഷാല്‍ റൊണാള്‍ഡോ തന്നെ അവതരിച്ചു. 85-ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ ഉയര്‍ത്തി നല്‍കിയ പാസ് തടയാനെത്തിയ ലൂയിസ് സുവാരസിനു പിഴച്ചു. സുവാരസിനെ സമര്‍ഥമായി കബളിപ്പിച്ച റൊണാള്‍ഡോ പന്ത് വലയിലെത്തി ക്കുകയായിരുന്നു. ബാഴ്‌സയുടെ മുന്‍ കളിക്കാരനായിരുന്ന നെതര്‍ലന്‍ഡ്‌സ് ഇതിഹാസം യൊഹാന്‍ ക്രൈഫിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ന്യൂകാമ്പില്‍ മത്സരം ആരംഭിച്ചത്.മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരേ അഞ്ചു ഗോളിന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി.

Related posts