തിരുവല്ല: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനിയടക്കം പടര്‍ന്നു കിടക്കുമ്പോഴും നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് അവഗണന. സാധാരണക്കാരന് അത്താണിയാകുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ബഹുനില ഐപി ബ്ലോക്കിന് അഞ്ചുവര്‍ഷംമുമ്പ് ശിലയിട്ടതാണ്. കെട്ടിടം പണിപൂര്‍ത്തീകരിച്ചിട്ടും തുറന്നു പ്രവര്‍ത്തിക്കാനായിട്ടില്ല. പെയിന്റിംഗ് വരെ നടത്തിയെങ്കിലും വൈദ്യുതീകരണ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്.
ട്രാന്‍സ്‌ഫോര്‍മറും ജനറേറ്ററും ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാനുള്ള ജോലികള്‍ ബാക്കിയാണ്. കെട്ടിടത്തിന്റെ സിവില്‍ ജോലികള്‍ ഏറ്റെടുത്ത കരാറുകാരന്‍ വൈദ്യുതീകരണ ജോലികള്‍ക്ക് ഉപകരാര്‍ നല്‍കിയിരുന്നു. ഉപകരാറുകാരനും പിന്നീട് അത് ഉപേക്ഷിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയില്‍ പുതിയ ഐപി ബ്ലോക്ക് നിര്‍മിക്കുന്നതിനായി 6.5 കോടിരൂപ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി. അന്നത്തെ പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍ 2011 ഫെബ്രുവരി 19ന് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി. ഏഴ് നിലകളിലുള്ള ഐപി ബ്ലോക്കാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് നിലയുള്ള ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പണിതിട്ടുള്ളത്. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നേരിടുന്ന കാലതാമസം രണ്ടാംഘട്ടത്തിനും വെല്ലുവിളിയായേക്കും. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നിര്‍മാണ ചെലവ് 6.5 കോടിയില്‍ നിന്നും ഒമ്പത് കോടിയായി ഉയര്‍ന്നു. കരാര്‍ കാലാവധിയും പലതവണ നീട്ടിനല്‍കി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ കാര്യവും വ്യത്യസ്ഥമല്ല. ബോര്‍ഡില്‍ മാത്രം താലൂക്ക് ആശുപത്രിയെന്ന സ്ഥാനമുള്ളൂ. സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ ഇല്ല. 13 പേര്‍ വേണ്ടിടത്ത് ഉള്ളത് നാല് തസ്തിക മാത്രം. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയുടെ അരികിലായിട്ടും അത്യാഹിത വിഭാഗമില്ല. ഇതിനായി പണിത കെട്ടിടത്തില്‍ ഇപ്പോള്‍ ഒപി പ്രവര്‍ത്തിക്കുന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം എന്നിവയുമില്ല. താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തി തസ്തികകള്‍ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.പെരിങ്ങര ചാത്തങ്കരിയില്‍ സ്ഥിതിചെയ്യുന്ന പുളിക്കീഴ് ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ നിലച്ചു. 25 കിടക്കകളും യഥേഷ്ടം സ്ഥലസൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് തിരിച്ചടിയായത്. മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന ആശുപത്രിയാണിത്. നിരണം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടംവേണം.
1987ല്‍ പണിത കെട്ടിടം പ്രയോജനരഹിതമായി കിടക്കുന്നു. 10 കിടക്കകള്‍ക്കുള്ള സൗകര്യവും പരിശോധനാമുറിയും പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള മുറിയുമാണ് ഇവിടെ ക്രമീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വയലില്‍ മണ്ണിറക്കി കെട്ടിടം പണിതതിലെ അപാകത മൂലം വടക്കുവശത്തേക്ക് ചെരിഞ്ഞു. ഉദ്ഘാടനത്തിനുമുമ്പേ കെട്ടിടം ഉപേക്ഷിച്ചു. ചാത്തങ്കേരിയിലെ ആതുരാലയത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ നിരവധി രോഗികള്‍ എത്തുന്ന ആതുരാലയമാണ് ചാത്തങ്കേരിയിലേത്. സ്ഥലം എംഎല്‍എയും ജലവിഭവ മന്ത്രിയുമായ മാത്യു ടി.തോമസിന് മുമ്പില്‍ വിഷയം ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.