തിളക്കം കൂട്ടി ടിന്റു

ktm-tintuന്യൂഡല്‍ഹി: ഒളിമ്പിക് ബര്‍ത്ത് ഇതിനോടകം ഉറപ്പിച്ച മലയാളി താരം ടിന്റു ലൂക്കയുടെ സീസണിന്റെ തുടക്കം മികച്ചതായി. ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാമ്പന്‍ഷിപ്പില്‍ 800 മീറ്ററില്‍ കേരളതാരങ്ങളുടെ കുതിപ്പ്. രണ്ടു മിനിറ്റ് 01.84 സെക്കന്‍ഡില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ടിന്റു മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചാണ് ട്രാക്ക് വിട്ടത്. തമിഴ്‌നാടിന്റെ ഗോമതി മാരിമുത്തു (2:06.45) വെള്ളിയും പശ്ചിമബംഗാളിന്റെ ശില്പ സര്‍ക്കാര്‍ (2:06.95) വെങ്കലവും നേടി.

പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ ഹരിയാനയുടെ ലളിത് മാധുരിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ജിന്‍സണ്‍ സ്വര്‍ണത്തില്‍ തൊട്ടത്. ഒരു മിനിറ്റ് 47.56 സെക്കന്‍ഡിലാണ് ജിന്‍സണ്‍ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഒരു മിനിറ്റ് 47.90 സെക്കന്‍ഡില്‍ ലളിതും മത്സരം തീര്‍ത്തു. കേരളത്തിന്റെ തന്നെ സജീഷ് ജോസഫിനാണ് (1:47.96) വെങ്കലം.

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ പ്രതീക്ഷിച്ച പോലെ രഞ്ജിത് മഹേശ്വരി സ്വര്‍ണമണിഞ്ഞെങ്കിലും ഒളിമ്പിക് യോഗ്യത നേടാനായില്ല. കഴിഞ്ഞ തവണത്തെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത രഞ്ജിത് 16.47 മീറ്ററാണ് ഇവിടെ ചാടിയത്. എങ്കിലും സീസണിലെ ആദ്യ പ്രകടനത്തില്‍ ഇത് ആത്മവിശ്വാസം പകരുന്നതായി രഞ്ജിത് പറഞ്ഞു. വരുന്ന മീറ്റുകളില്‍ മികച്ച പ്രകടനത്തോടെ തനിക്ക് യോഗ്യത സ്വന്തമാക്കാനാകുമെന്ന് രഞ്ജിത് പ്രത്യാശ പ്രകടിപ്പിച്ചു. 16.85 മീറ്ററാണ് ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്.

റെയില്‍വേയുടെ അറിവു സെല്‍വം (16 മീറ്റര്‍) വെള്ളിയും ഒഎന്‍ജിസിയുടെ അര്‍പീന്ദര്‍ സിംഗ് (15.99) വെങ്കലവും നേടി.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും മലയാളി താരത്തിനാണ് സ്വര്‍ണം. ജിതിന്‍ പോള്‍ മീറ്റ് റിക്കാര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. സമയം- 49.94 സെക്കന്‍ഡ്. ഉത്തര്‍പ്രദേശിന്റെ ദുര്‍ഗേഷ്കുമാര്‍ പാലിനാണു വെള്ളി. പഞ്ചാബിന്റെ ജസ്പ്രീത് സിംഗ് വെങ്കലവും നേടി. 45.40 സെക്കന്‍ഡാണ് ഒളിമ്പിക് യോഗ്യതയ്ക്കുള്ള സമയം.

200 മീറ്ററില്‍ ഹരിയാനയുടെ ധരംവീര്‍ സ്വര്‍ണം സ്വന്തമാക്കി. സമയം- 21.02 സെക്കന്‍ഡ്. ഹരിയാനയുടെ തന്നെ സഞ്ജീത്തിനാണു(21.32) വെള്ളി. നേവിയുടെ വിദ്യാസാഗര്‍(21.33) വെങ്കലവും നേടി.വനിതാ വിഭാഗത്തില്‍ ഡബിള്‍സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങിയ ദ്യുതി ചന്ദിനു രണ്ടാം സ്ഥാനമാണു ലഭിച്ചത്. ഒറീസയുടെ ശ്രബാനി നന്ദയ്ക്കാണ്(23.39) സ്വര്‍ണം. ദ്യുതി രണ്ടാമതും ജ്യോതി മൂന്നാമതുമെത്തി.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡയുടെ അഭാവത്തില്‍ ആവേശം കുറവായിരുന്നു. ഒഎന്‍ജിസിയുടെ കൃപാല്‍ സിംഗ് (57.76 മീറ്റര്‍) സ്വര്‍ണവും ഹരിയാനയുടെ അര്‍ജുന്‍ (56.78) വെള്ളിയും ഉത്തര്‍പ്രദേശിന്റെ ധരംരാജ് യാദവ് (56.03 മീറ്റര്‍) വെങ്കലവും നേടി. വികാസ് ഗൗഡ നേരത്തെ ഒളിമ്പിക് ബര്‍ത്ത് ഉറപ്പിച്ചിരുന്നു.

ഒളിമ്പിക് ബര്‍ത്ത് പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ നീരജ് കുമാറിന് ഹാമര്‍ ത്രോയില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടാനായി. 68.46 മീറ്റര്‍ ദൂരത്തേക്കു ഹാമര്‍ പായിച്ച രാജസ്ഥാന്റെ നീരജിന് യോഗ്യതാ മാര്‍ക്കായ 77 മീറ്ററിലെത്താനായില്ല. വെള്ളി ഹരിയാനയുടെ സുഖ്‌ദേവിനും(65.61 മീറ്റര്‍) വെങ്കലം ഗുര്‍ജോഹര്‍ സിംഗിനും(61.83) ആണ്.

പുരുഷന്മാരുടെ ഹൈജംപില്‍ ഒഎന്‍ജിസിയുടെ ജഗദീപ് സിംഗ്(2.11 മീറ്റര്‍) സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ റിതേഷ് കുമാര്‍(2.11) വെള്ളിയും നേടി. 5000 മീറ്ററിനു പിന്നാലെ 10000 മീറ്റര്‍ ഓട്ടത്തിലും തമിഴ്‌നാടിന്റെ എല്‍. ലക്ഷ്മണ്‍ സ്വര്‍ണം സ്വന്തമാക്കി. 29 മിനിറ്റ് 57.44 സെക്കന്‍ഡിലാണ് ലക്ഷ്മണ്‍ 10000 മീറ്റര്‍ ഓടിയെത്തിയത്. ഉത്തരാഖണ്ഡിന്റെ നിതേന്ദ്ര സിംഗ് റാവത്തിനാണു വെള്ളി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിനാണ് വെള്ളിയും വെങ്കലവും. 3.40 മീറ്റര്‍ ഉയരത്തില്‍ പോളിലുയര്‍ന്ന കെ.സി. ഡിജ വെള്ളിയും 3.30 മീറ്റര്‍ കണെ്ടത്തിയ സിഞ്ജു പ്രകാശ് വെള്ളിയും നേടി. പഞ്ചാബിന്റെ കുഷ്ബീര്‍ കൗര്‍ (3.50) സ്വര്‍ണം സ്വന്തമാക്കി.

മീറ്റിന്റെ താരങ്ങളായി തമിഴ്‌നാടിന്റെ ആരോക്യ രാജീവും(400 മീറ്റര്‍) മഹാരാഷ്്ട്രയുടെ ലളിതാ ബാബറും(3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്) തെരഞ്ഞെടുക്കപ്പെട്ടു.

Related posts