തുമ്പപ്പാറയില്‍ അഞ്ചുകോടി ചെലവഴിച്ച് അഹാഡ്‌സ് പരിപാലിച്ചെടുത്ത കുട്ടിവനവും കത്തിയമര്‍ന്നു

pkd-amparafireഅഗളി: അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അഞ്ചുകോടിയോളം രൂപ ചിലവഴിച്ച് തുമ്പപ്പാറയില്‍ പരിപാലിച്ചെടുത്ത കുട്ടിവനം കത്തിയമര്‍ന്നു. മുത്തികുളം വനമേഖലയോടുചേര്‍ന്ന് ആമന്തംമുടിക്കുതാഴെ ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട തുമ്പപ്പാറയിലെ 24.1 ഹെക്ടര്‍ തരിശുഭൂമിയാണ് അഹാഡ്‌സിന്റെ നേതൃത്വത്തില്‍ വനവല്‍ക്കരണം നടത്തിയിരുന്നത്. രണ്ടു പ്ലോട്ടുകളായി തിരിച്ചായിരുന്നു വനവത്കരണം.  ഇവിടെ തേക്ക്, മഹാഗണി,ഇല്ലി,കരിവേലം, സ്വര്‍ഗമരണം, മഞ്ഞക്കൊന്ന,ഒങ്ങ് സില്‍വര്‍ ഓക്ക്, മരുത്,നെല്ലി തുടങ്ങി മുപ്പതിനായിരത്തോളം മരങ്ങളാണ്അഹാഡ്‌സ് നട്ടുവളര്‍ത്തി ഒരു കുട്ടിവനമാക്കി മറ്റിയത്. അഹാഡ്‌സിന്റെ ഏറ്റവും നല്ല പ്ലാന്റേഷനിലൊന്നായിരുന്നു തുമ്പപ്പാറയിലുണ്ടായിരുന്നത്.

ജപ്പാന്‍ പ്രതിനിധി കൊയ്‌നോ അട്ടപ്പാടി സന്ദര്‍ശിക്കുന്ന വേളയില്‍ തുമ്പപ്പാറയിലെ വനവത്കരണ മേഖലയിലെത്തുക പതിവായിരുന്നു. ഈ വനമേഖല സംരക്ഷണത്തിന് ആളില്ലാത്തതിനാല്‍ പൂര്‍ണമായും കത്തിനശിക്കുകയാണുണ്ടായത്. ഇതോടെ അഹാഡ്‌സിന്റെ പന്ത്രണ്ടുവര്‍ഷത്തെ പ്രയത്‌നവും കോടിക്കണക്കിനു രൂപയുടെ നഷ്ടവുമാണ് തുമ്പപ്പാറയില്‍ മാത്രമുണ്ടായത്. അട്ടപ്പാടിയുടെ വിവിധ മേഖലകളില്‍ പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായി അഹാഡ്‌സ് നടപ്പാക്കിയ വനവത്കരണം തുടര്‍പരിപാലനത്തിന് ആളില്ലാത്തതിനാല്‍ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.

പരിസ്ഥിതി പുനസ്ഥാപനത്തിനായി ജപ്പാന്‍ സഹായത്തോടെ 219 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി 1996 ലാണ് ഉദ്ഘാടനം ചെയ്തത്. 2002 നവംബറില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം അട്ടപ്പാടിയിലെത്തി അഹാഡ്‌സ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. പരിസ്ഥിതി പുനസ്ഥാപനവും അതുവഴി അട്ടപ്പാടിയുടെ സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ ഫണ്ടുകള്‍ 2010 ആയതോടെ അവസാനിച്ചു.പിന്നീട് രണ്ടുവര്‍ഷംകൂടി നീട്ടികൊണ്ടുപോയ അഹാഡ്‌സിന്റെ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ 2012 മാര്‍ച്ച് 31ന് പൂര്‍ണമായും നിലച്ചു. അഹാഡ്‌സ് പദ്ധതി പ്രവര്‍ത്തനം അവസാനിച്ചതോടെ പദ്ധതിയിലൂടെ വനവത്കരണം നടത്തിയ പ്രദേശങ്ങള്‍ വനംവകുപ്പിന് കൈമാറുകയാണുചെയ്തത്.

വനംവകുപ്പിന്റെ അധീനതയിലിരുന്ന 12000 ഹെക്ടര്‍ തരിശുഭൂമിയാണ് അഹാഡ്‌സ് വനവത്കരണത്തിനായി ഏറ്റെടുത്തത്. ഇതില്‍ 11880 ഹെക്ടര്‍ സ്ഥലവും വനവത്കരണം നടത്തി വനംവകുപ്പിന് കൈമാറിയതായി അഹാഡ്‌സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ പ്രദേശങ്ങള്‍ തുടര്‍സംരക്ഷണം വേണ്ട രീതിയില്‍ നടത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല.

അഹാഡ്‌സിന്റെ പരിചരണം നിലച്ചതോടെ ആവശ്യമായ ഫയര്‍ബൗണ്ടറി തീര്‍ക്കുകയോ വനസംരക്ഷണത്തിനും കാട്ടുതീ തടയുന്നതിനും വാച്ചര്‍മാരെ ആവശ്യത്തിന് നിയമിക്കുകയോ ഉണ്ടായില്ല. ഇതുമൂലം മൂന്നുനാലുവര്‍ഷങ്ങളായി അട്ടപ്പാടിയില്‍ മലനിരകളില്‍ വ്യാപകമായ തീപിടിത്തം നടന്നുവരികയാണ്.വനമേഖലകളില്‍ വ്യാപകമായ വരള്‍ച്ച നേരിടുമ്പോഴും കാട്ടുതീ തടയുന്നതിനോ നീര്‍ത്തട സംരക്ഷണത്തിനോ വേണ്ട നടപടികളാകുന്നില്ല. വരുംദിവസങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടേണ്ടിവരുമെന്നതിനു സൂചകമായി ശിരുവാണി-ഭവാനിപ്പുഴകള്‍ നീര്‍ച്ചാലുകളായി മാറികഴിഞ്ഞു.

Related posts