തൂക്കുകയര്‍ നല്‍കണമായിരുന്നു! മണിയന്‍പിള്ള വധകേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തവും 4,45,000 രൂപ പിഴയും; വിധിയില്‍ തൃപ്തയെന്ന് മണിയന്‍പിള്ളയുടെ ഭാര്യ

Aaduകൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണി വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടുവെന്നാണ് കേസ്.

വിവിധ വകുപ്പുകള്‍ പ്രകാരം 15 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. തടവിനു പുറമേ 4,45,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. ഇതില്‍ രണ്ടു ലക്ഷം രൂപ മണിയന്‍പിള്ളയുടെ കുടുംബത്തിനും രണ്ടു ലക്ഷം രൂപ സംഭവ സമയം മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ ജോയിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ഗോപാലപുരത്തുവച്ചാണ് പോലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. കഴിഞ്ഞ ദിവസം വിധിപറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പക്ഷേ, അന്ന് കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു.

കൊലപാതകം (ഐപിസി 302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.

വിധിയില്‍ തൃപ്തയെന്ന് മണിയന്‍പിള്ളയുടെ ഭാര്യ

കൊല്ലം: ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് നല്‍കിയ കോടതി വിധിയില്‍ സന്തോമുണ്‌ടെന്നും വിധിയില്‍ തൃപ്തയാണെന്നും കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ ഭാര്യ ഗീത പരഞ്ഞു. എങ്കിലും തൂക്കുകയര്‍ നല്‍കണമായിരുന്നുവെന്നും ആട് ആന്റണി ജീവനോടെ പുറത്തിറങ്ങരുതെന്നും ഗീത വ്യക്തമാക്കി.

Related posts