മലപ്പുറം: തൂക്കുസഭ വന്നാലും മുസ്‌ലിംലീഗ് മറുവശത്തു തൂങ്ങില്ലെന്നും യുഡിഎഫിന്റെ തൂക്കത്തിനൊപ്പമായിരിക്കുമെന്നും ലീഗ് ദേശീയ ട്രഷററും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ്ക്ലബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ സര്‍വേ ഫലങ്ങള്‍ എല്‍ഡിഎഫിനു അനുകൂലമായിരുന്നു. ഇപ്പോള്‍ യാഥാര്‍ഥ്യബോധത്തോടെ പറയുകയാണെങ്കില്‍ യുഡിഎഫിനാണു മുന്‍തൂക്കം. തെരഞ്ഞെടുപ്പിനു മുമ്പു തനിക്ക് അമിത ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. പ്രശ്‌നങ്ങളില്ലെന്നല്ല, യുഡിഎഫ് ഭരണം തുടര്‍ന്നാല്‍ കൊള്ളാമെന്നു ജന ങ്ങള്‍ക്ക് ആഗ്രഹമുണ്ട്. വസ്തുതാപരമായി ചിലപ്പോള്‍ ഇതു ശരിയായിക്കൊള്ളണമെന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കുമെന്നത് അഭിപ്രായപ്രകടനം മാത്രമാണ്. അങ്ങനെയൊരു പ്രകടനം നടത്താന്‍ ബിജെപിക്കു കഴിയില്ല. തെരഞ്ഞെടുപ്പ് അടുക്കും തോറും അവരുടെ പ്രവര്‍ത്തനം ഗൗരവമില്ലാതാകുകയാണ്. മദ്യനയത്തില്‍നിന്നു യുഡിഎഫ് ഒരിക്കലും പിന്നോട്ടില്ല. മദ്യനിരോധനം പോലുള്ള കാര്യങ്ങളിലേക്കു രണ്ടടി മുന്നോട്ടു പോകുകയേയുള്ളൂ. അതേസമയം, വീണ്ടും ബാര്‍ തുറക്കുകയെന്നതു ജനം അംഗീകരിക്കില്ല. വന്‍തോതില്‍ അഴിമതിയാരോപണം ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരേയുണ്ടായിട്ടില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉണ്ടായ ആരോപണങ്ങള്‍ ശരിയല്ലെന്ന് ഇപ്പോള്‍ തെളിയുകയാണ്. മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ജനങ്ങള്‍ ചിന്തിക്കുന്നതുതന്നെ ഇതിനുദാഹരണമാണ്.
വിവിധ വിഭാഗങ്ങളെ നോക്കിയല്ല മുസ്‌ലിം ലീഗില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന്, തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യമില്ലാത്തതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു കീഴിലെ നാമനിര്‍ദേശം ചെയ്തുള്ള വിവിധ പദവികളില്‍ ലീഗ് വനിതാ നേതാക്കളുണ്ട്. ഇഫഌ, അലിഗഡ് കാമ്പസുകളെ പ്രതിസന്ധിയിലാക്കുന്നതു ബിജെപി സര്‍ക്കാരാണ്. മലപ്പുറം ജില്ലാ വിഭജനം കൂടിയാലോചിച്ചു തീരുമാനമെടുക്കേണ്ടവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. സാംബന്‍ അധ്യക്ഷത വഹിച്ചു.