തൃശൂര്‍ – കാഞ്ഞാണി റൂട്ടിലെ അപകടം; അഞ്ചുദിവസം കഴിഞ്ഞിട്ടും ട്രാന്‍സ്‌ഫോര്‍മറും വാഹനവും മാറ്റിയില്ല

tcr-accidentഎറവ്: തിരക്കേറിയ തൃശൂര്‍ – കാഞ്ഞാണി റൂട്ടിലെ ടിഎഫ്എം സ്കൂള്‍ വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ എയ്‌സിടിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും എയ്‌സും ഒടിഞ്ഞ ട്രാന്‍സ്‌ഫോര്‍മര്‍ പോസ്റ്റുകളും മാറ്റിയില്ല. അപകടംപേറി ചരിഞ്ഞാണ് ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി ലൈനുകളും പോസ്റ്റുകളും നില്‍ക്കുന്നത്.     കഴിഞ്ഞ ഒമ്പതിനു പുലര്‍ച്ചെയാണ് ശിവശക്തിയെന്ന എയ്‌സ് നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. 11 കെവി വൈദ്യുതിലൈന്‍ പോകുന്ന വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറടക്കം ചെരിഞ്ഞു.

വൈദ്യുതി പോസ്റ്റുകളുടെ അടിഭാഗം ഒടിഞ്ഞ് വളഞ്ഞു. ഇതുവരെയും വാഹനവും പോസ്റ്റുകളും മാറ്റാന്‍ കെഎസ്ഇബി അധികൃതര്‍ തയാറായിട്ടില്ല. കെഎസ്ഇബി കണ്ടശാംകടവ് ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴില്‍ എറവ് സ്കൂള്‍ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള നൂറ് കെവിഎയുടെ 82-ാം നമ്പര്‍ ട്രാന്‍സ്‌ഫോര്‍മറാണ് അപകടഭീഷണിയായിട്ടുള്ളത്. ട്രാന്‍സ്‌ഫോര്‍മര്‍ താങ്ങിനില്‍ക്കുന്ന വൈദ്യുതി പോസ്റ്റിലാണ് റ്റിയൂബ് ലൈറ്റുകളും ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകളും കടന്നുപോകുന്നത്. കണ്ടശാംകടവ് കെഎസ്ഇബിയുടെ അവസാന പോസ്റ്റുകളാണ് ഈ ട്രാന്‍സ്‌ഫോര്‍മറുള്ളത്.

ഇതുകഴിഞ്ഞാല്‍ അരിമ്പൂര്‍ കെഎസ്ഇബിയുടെ പരിധിയാണ്.വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നാല്‍ കെഎസ്ഇബി അധികൃതര്‍ മാറ്റിയിടും. പോസ്റ്റ് ഇവ സ്ഥാപിക്കാനുള്ള ചെലവ് എന്നിവ വാഹന ഇടമകളില്‍നിന്ന് ഈടാക്കും. തിരക്കേറിയ റൂട്ടില്‍ അപകടമുണ്ടായിട്ട് അഞ്ചുദിവസം കഴിഞ്ഞിട്ടും പോസ്റ്റുകള്‍ മാറ്റാത്ത കെഎസ്ഇബി അധികൃതര്‍ക്കെതിരെ വകുപ്പുതലത്തിലും അപകടത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതില്‍ പോലീസും നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായി ഇത്ര ദിവസമായിട്ടും അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നു ആക്ഷേപമുണ്ട്. അപകടത്തെക്കുറിച്ച് ദീപിക കഴിഞ്ഞ ഒമ്പതിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related posts