തൃശൂര്‍ ലത്തീന്‍ പള്ളി ഊട്ടുതിരുനാളിനു തുടക്കം

tcr-choruതൃശൂര്‍: വിശ്വാസനിറവില്‍ തൃശൂര്‍ ലത്തീന്‍ പള്ളി ഊട്ടുതിരുനാള്‍ ആഘോഷത്തിനു തുടക്കം. രാവിലെ 9.30ന് ആരംഭിച്ച ഊട്ടുസദ്യ രാത്രി 10.30 വരെ നീളും. ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് ഊട്ടുസദ്യയൊരുക്കിയിട്ടുള്ളത്. ഊട്ടുസദ്യയ്‌ക്കെത്തുന്നവര്‍ക്കായി 40,000 ചതുരശ്ര അടിയിലുള്ള പന്തല്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30ന് നടന്ന ദിവ്യബലിക്ക് ഫാ. നോയല്‍ കുരിശിങ്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നൊവേനയും ആരാധനയും നടന്നു. രാവിലെ 8.30ന് നടന്ന ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ മുഖ്യകാര്‍മികനായി.

ഇത്തവണത്തെ തിരുനാള്‍ മുതലാണ് രാവിലെ 8.30നുള്ള ദിവ്യബലി ആരംഭിച്ചത്. 9.30 ന് നടന്ന ഊട്ടുസദ്യ ആശിര്‍വാദം മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് മെത്രാന്‍ റവ.ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികനായി. തുടര്‍ന്ന് നൊവേനയ്ക്കും ആരാധനയ്ക്കും ഫാ. ബിനു മുക്കത്ത് നേതൃത്വം നല്‍കി.വൈകിട്ട് മൂന്നിന് ദിവ്യബലി, നൊവേന, ആരാധന. ഫാ. ഷൈജന്‍ കളത്തില്‍ മുഖ്യകാര്‍മികനാകും. 4.30ന് ഫാ. ജോസഫ് ഒളാട്ടുപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, ആരാധന. വൈകീട്ട് ഏഴിന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ആരാധന.

വാഹനപാര്‍ക്കിംഗിന് സൗകര്യം
വാഹനപാര്‍ക്കിംഗിനും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്. ഇക്കണ്ടവാര്യര്‍ റോഡില്‍ ജോസ് ആലുക്കാസ് കോര്‍പറേറ്റ് ഓഫീസിനു മുന്‍വശത്തെ ഗ്രൗണ്ട്, ചിക്കാഗോ ടവറിനു സമീപത്തെ ചിറ്റിലപ്പിള്ളി ഗ്രൗണ്ട്, മനോരമ ജംഗ്ഷനിലുള്ള വൈറ്റ് ഫീല്‍ഡ് ഓഡിറ്റോറിയം ഗ്രൗണ്ട്, പള്ളിക്കുളത്തിനു സമീപം കാല്‍ഡിയന്‍ സെന്റര്‍ ഗ്രൗണ്ട്, മാര്‍ത്ത് മറിയം വലിയ പള്ളി ഗ്രൗണ്ട്, പുത്തന്‍പള്ളി ഗ്രൗണ്ട്, ശക്തന്‍ നഗറിലെ എക്‌സിബിഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹന പാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുനാള്‍ സുഗമമായി നടത്തുന്നതിന് അഞ്ഞൂറോളം വൊളന്റിയേഴ്‌സാണ് പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നത്.

Related posts