തെക്കുംകരയില്‍ പാട്ടഭൂമിയില്‍ കരനെല്‍കൃഷിക്കു തുടക്കമായി

tcr-krisahiവടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ അമ്പലപ്പാട് സ്വദേശിനി പാറപ്പുറത്ത് വീട്ടില്‍ ലീലാമ്മയുടെ 50 സെന്റില്‍ കരനെല്‍കൃഷിക്ക് തുടക്കമായി.   തെക്കുംകര കൃഷി ഓഫീസര്‍ സുജിത്തിന്റെ സാന്നിധ്യത്തില്‍ നടന്ന വിത്തിടല്‍ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.ജെ.രാജു നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് പുത്തൂര്‍, ടി.വി.പൗലോസ്, പി.ജെ.രേണു, വാസു കുണ്ടുകാട്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പുന്നംപറമ്പ് സ്വദേശി യുവകര്‍ഷകന്‍ അണ്ടേങ്ങാട്ടില്‍ സുരേഷ് ബാബു (കണ്ണന്‍) പാട്ടത്തിന് എടുത്ത സ്ഥലത്താണ് കരനെല്‍കൃഷിക്കായി വിത്തിറക്കിയത്. ഇതിനോടു ചേര്‍ന്നുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് വാഴ, നെല്ല്, റബര്‍, പച്ചക്കറി കൃഷികളായ കയ്പക്ക, പടവലം, പയര്‍, ചീര എന്നിവ പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. ആട് ഫാമും, പശുഫാമും, തീറ്റപ്പുല്‍കൃഷിയും നടത്തുന്നുണ്ട്.

മലയോരപ്രദേശമായതിനാല്‍ വന്യമൃഗങ്ങളുടെ ഉപദ്രവത്തെ അതിജീവിച്ചാണ് ഈ യുവകര്‍ഷകന്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. 2013ല്‍ നല്ല കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മറ്റനേകം പ്രാദേശിക പുരസ്കാരങ്ങളും ഈ കാലയളവില്‍ കണ്ണനെ തേടിയെത്തിയിട്ടുണ്ട്.

Related posts