തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നില്ല

pkd-ayurvedamമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ തെങ്കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലാത്തതുമൂലം രോഗികള്‍ വലയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഈ മരുന്നുക്ഷാമം ആരംഭിച്ചിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് ഈ ആയുര്‍വേദ ആശുപത്രി.  ദിനംപ്രതി നൂറ്റമ്പതോളം രോഗികളാണ് ഇവിടുത്തെ ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നത്. നാല്പതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഈ ആശുപത്രിയിലുണ്ട്. തെങ്കര ആയുര്‍വേദ ആശുപത്രിയ്ക്ക് താലൂക്ക് ആശുപത്രി പരിഗണന നല്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി മരുന്നുകളുടെ കുറവ് ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ആയുര്‍വേദ മരുന്നുകള്‍ക്ക് അലോപ്പതി മരുന്നുകളെക്കാള്‍ വില കൂടുതലാണ്. ഇവ ലഭിക്കുന്നതിനും വളരെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വക സൗജന്യമായാണ് ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ രോഗികള്‍ക്ക് നല്കുന്നത്. മിക്കപ്പോഴും മരുന്നില്ലാത്ത പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരും രോഗികളും തമ്മില്‍ വാക്കേറ്റവുമുണ്ടാകാറുണ്ട്. മണ്ണാര്‍ക്കാട് താലൂക്കില്‍ മികച്ച പ്രവര്‍ത്തനമാണ് തെങ്കരയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കാഴ്ചവെയ്ക്കുന്നത്. ഇതേതുടര്‍ന്ന് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി ഇവിടെ വര്‍ധനവുമുണ്ടാകുന്നുമുണ്ട്. ഡോക്ടര്‍മാരുടെ സേവനവും ഇവിടെ മികച്ച രീതിയില്‍ ലഭിക്കുന്നുണ്ട്.

അട്ടപ്പാടി, പെരിന്തല്‍മണ്ണ, അലനല്ലൂര്‍ മേഖലകളില്‍ നിന്നുപോലും നിരവധി രോഗികള്‍ ദിനംപ്രതി തെങ്കര ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇവരെല്ലാം തന്നെ മരുന്നില്ല എന്ന കാരണത്താല്‍ ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നും ഡോക്ടറും ഇല്ലെങ്കില്‍ അവ എത്തിക്കുന്നതിനായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെ രംഗത്തെത്താറുണ്ട്. എന്നാല്‍ ആയുര്‍വേദ ആശുപത്രിയുടെ കാര്യത്തില്‍ ആരും തന്നെ മുന്നോട്ടുവരുന്നില്ല. മണ്ണാര്‍ക്കാട് എംഎല്‍എയും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

നാല്പതോളം രോഗികളെ കിടത്തിചികിത്സിക്കേണ്ട സൗകര്യമാണ് ഇവിടെ ഉള്ളതെങ്കിലും ഇത് നൂറോളം പേര്‍ക്കായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ആയുര്‍വേദ മരുന്നുകള്‍ക്ക് വില അധികമായതിനാല്‍ ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആയുര്‍വേദ മരുന്നുകളുടെ വില താങ്ങാന്‍ കഴിയില്ല. ആശുപത്രിയില്‍ നിന്നും സൗജന്യമായി നല്കിയിരുന്ന മരുന്നുകള്‍ ഇവര്‍ക്കേറെ ആശ്വാസകരമായിരുന്നു. ഇപ്പോള്‍ മരുന്നുകളുടെ കുറവുമൂലം പലരും അമിതവില കൊടുത്ത് സ്വകാര്യ ഏജന്‍സികളില്‍ നിന്നും ആയുര്‍വേദ മരുന്നുകള്‍ വാങ്ങുകയാണ് ചെയ്യുന്നത്. കരിമ്പയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലും മരുന്ന് ക്ഷാമം നേരിടുന്നതായി ആക്ഷേപമുണ്ട്. മരുന്നുക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts