തെന്നലയിലെ കൃഷിക്കാരികള്‍

agriവിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും അതിനൊപ്പം അരികു തീര്‍ത്തു നില്‍ക്കുന്ന പച്ചക്കറികളും ഒരു കാലത്തു മലപ്പുറം ജില്ലയിലെ തെന്നല ഗ്രാമത്തിന്റെ മുഖശ്രീയായിരുന്നു. കാര്‍ഷിക മേഖല ലാഭമല്ല എന്ന സ്ഥിതിയും തോന്നലും പതിയെ പതിയെ തെന്നലയിലേക്കും എത്തി. പെട്ടന്നു പണക്കാരനാകാനുള്ള ആഗ്രഹം അവിടയുള്ളവരെയും ഗള്‍ഫ് മേഖലയിലേക്ക് ആകര്‍ഷിച്ചു.

പക്ഷേ, അന്നുവരെ അത്താണിയായിരുന്ന പാഠങ്ങള്‍ ആര്‍ക്കും വേണ്ടാതെ തരിശു നിലങ്ങളായി കിടക്കുന്ന കാഴ്ച്ച യാസ്മിന്‍ അരിമ്പ്രയെന്ന വനിതയെ തെല്ലൊന്ന് ഉലച്ചു. എന്താണിതിനൊരു പരിഹാരം എന്നതു മാത്രമായി പിന്നീടു യാസ്മിന്റെ ചിന്ത.

2013-14 ആയപ്പോഴേക്കും അതിനുള്ള പരിഹാരം കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ യാസ്മിന്‍ തന്നെ കണ്ടെത്തി. തെന്നല ഗ്രാമ പഞ്ചായത്തിലെ 1340 ഏക്കറോളം പാടമാണ് 510 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നെല്ലും കപ്പയും വാഴയും പയറും പടവലവും പാവലുമെല്ലാം വിളയിക്കുന്നത്. 106 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. നെല്ലാണു പ്രധാന ഉത്പന്നം. നെല്ലില്‍ നിന്നും അരിയും അനുബന്ധ ഉത്പന്നങ്ങളായ അവില്‍, അരിപ്പൊടി, പായസം അരി, ഉണക്കലരി, പൊടിയരി എന്നിവയെല്ലാം വേര്‍തിരിച്ചിടെക്കുന്നതു കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ്. നാല്‍പ്പത്തി ഏഴോളം ഗ്രൂപ്പുകളാണു നെല്‍ കൃഷി ചെയ്യുന്നത്. മറ്റുള്ളവര്‍ പച്ചക്കറി കൃഷി ചെയ്യുന്നവരാണ്. കപ്പയാണു പച്ചക്കറി കൃഷി ചെയ്യുന്ന മിക്കവരുടെയും പ്രധാന ഉത്പന്നം.

വിജയത്തിനു പിന്നിലെ ജൈവ വളം

ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതി എന്ന ഒറ്റക്കാര്യമാണ് ഇവരുടെ ഉത്പന്നങ്ങളുടെ ജന പ്രീതിക്കുള്ള പ്രധാന കാരണം. പച്ചില വളമാണ് അടി വളമായി ഉപയോഗിക്കുന്നത്. കൂടാതെ ജൈവ കീടനാശിനികളുമുപയോഗിക്കുന്നു. സ്ത്രീകര്‍ഷകരെല്ലാം കന്നുകാലി വളര്‍ത്തലും അനുബന്ധമായി കൊണ്ടു പോകുന്നതിനാല്‍ വളത്തിന് യൊതൊരു ബുദ്ധി മുട്ടുണ്ടാകാറില്ല എന്ന് യാസമിന്‍ പറയുന്നു. മുണ്ടകനും പുഞ്ചയുമാണ് ഇവരുടെ പാടത്തിറങ്ങുന്ന വിളവുകള്‍.

ഉമ, ജ്യോതി, ഐശ്യര്യ, നവര, സിയോണ്‍, പൊന്‍മണി തുടങ്ങിയ നെല്ലിനങ്ങളാണു കൃഷി ചെയ്യുന്നത്. ഓരോ തവണയും കൃഷിക്കു ശേഷം അടുത്ത വിളവിറക്കാനാവശ്യമായ വിത്ത് ഇവര്‍ തന്നെ ശേഖരിച്ചു വെക്കാറുണ്ട്. ആദ്യത്തെ കൃഷിക്കുള്ള വിത്തു നല്‍കിയത് കൃഷി ഭവനാണ്. ഇന്നും പിന്തുണയുമായി കൃഷി ഭവന്‍ കൂടെയുണ്ട് എന്ന് ഏറെ സന്തോഷത്തോടെയാണ് യാസ്മിന്‍ പറയുന്നത്.

12 ടണ്‍ അരിയാണ് ഈ സ്ത്രീകൂട്ടായ്മ ഉത്ാദിപ്പിക്കാറ്. ഇതു കൂടാതെ അരി അനുബന്ധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനായി 3000 കിലോ അരി വേറെയും ഉത്പാദിപ്പിക്കാറുണ്ട്. അതുപയോഗിച്ചാണ്. അരിപ്പൊടി, പൊടിയരി, ഉണക്കലരി, പായസം അരി തുടങ്ങിയവ ഉണ്ടാക്കുന്നത്. 2014 ജനുവരി ഒന്നിനാണ് ആദ്യമായി ഇവരുടെ ഓര്‍ഗാനിക് അരി വിപണിയില്‍ ഇറങ്ങുന്നത്. പ്രകൃതി ചികിത്സ കേന്ദ്രങ്ങള്‍, തെന്നലയിലുള്ള കടകള്‍ എന്നിവ വഴിയായിരുന്നു ആദ്യമൊക്കെ വിപണനം നടന്നു കൊണ്ടിരുന്നത്. കേട്ടറിഞ്ഞും മറ്റും കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അന്വേഷിച്ച് ആള്‍ക്കാര്‍ എത്താന്‍ തുടങ്ങി. ഇന്ന് കേരളത്തില്‍ നല്ല രീതിയില്‍ തന്നെ അരിക്ക് ഉപഭോക്താക്കളുണ്ട്. കുടുംബശ്രീയുടെയും മറ്റും മേളകളുമായി കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഡല്‍ഹി, കല്‍ക്കട്ട എന്നിവിടങ്ങളിലെല്ലാം പോയതും അരിയുടെ പ്രാധാന്യവും പ്രചാരവും വര്‍ധിപ്പിച്ചു. ഉദ്യോഗസ്ഥ വിഭാഗമാണു അരിയുടെ പ്രധാന ഉപഭോക്താക്കള്‍. ഉത്പന്നത്തിന്റെ വിലയും ആകര്‍ഷകമാണ്.

വിലയെത്ര തുച്ഛം

പൊതുവെ ഓര്‍ഗാനിക് ഉത്പന്നമെന്നു കേള്‍ക്കുമ്പോഴെ സാധാരണക്കാര്‍ക്ക് താങ്ങാനാകത്ത വിലയാകുമെന്ന സംശയിച്ചു പോകും പക്ഷേ, ഒരു സംശയത്തിന്റെയും ആവശ്യമില്ല. ഒരു കിലോ അരിക്കു 40 രൂപമാത്രമാണ് ഇവര്‍ ഈടാക്കുന്നത്. 2015 സെപ്റ്റംബര്‍ ഒമ്പതിന് ഈ സ്ത്രീകൂട്ടായ്മ തെന്നല അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയായി രൂപം കൊണ്ടു പത്തു ഡയറക്ടര്‍മാരാണു കമ്പനിക്കുള്ളത്.

500 അംഗങ്ങളുടെ 1000 രൂപയുടെ ഓഹരിയില്‍ അഞ്ചു ലക്ഷം രൂപയാണു കമ്പനിയുടെ മൂലധനം. ഇതു കൂടാതെ 10 ലക്ഷം രൂപ കുടുംബശ്രീയുടെ സ്റ്റേറ്റ് മിഷനില്‍ നിന്നും 10 ലക്ഷം രൂപ നബാര്‍ഡില്‍ നിന്നും ഇവര്‍ക്ക് സഹായമായി ലഭിച്ചിട്ടുണ്ട്. 12 ടണ്‍ നെല്ലില്‍ നിന്നും 7500 കിലോ അരിയാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദന ചെലവായി വരുന്നത് 2,48000 രൂപയാണ്. വിറ്റുവരവായി ലഭിക്കുന്നത് 2,73000 രൂപയും. 25000 രൂപ മുതല്‍ അധിക വരുമാനമായി ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

അരി അനുബന്ധ ഉത്പന്നങ്ങളുടെ ഉത്പാദന വിപണനത്തില്‍ നിന്നും 25000 രൂപയോളം അധികമായി കിട്ടും.

പച്ചക്കറികളുടെ വിപണനം അതതു സീസണിനനുസരിച്ചിരിക്കും. ഒരുപാട് ഉത്പാദിപ്പിച്ചാല്‍ ശേഖരിച്ചു വെക്കാനുള്ള സൗകര്യങ്ങളില്ലാത്തത് വലിയൊരു ബുദ്ധിമുട്ടാണ്. എങ്കിലും പച്ചക്കറി കൃഷിയും നല്ല ലാഭത്തില്‍ തന്നെയാണ്. കോഴിക്കോടുള്ള ഒരു വ്യാപാര സ്ഥാപനം പച്ചക്കറികള്‍ ഏറ്റെടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്കൊരു ആശ്വാസമാകും എന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ.

കപ്പയുടെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ ഉത്പന്നം ഒരുപാടുണ്ടാകും വാങ്ങിക്കാനാളില്ലാതെയും വിലയില്ലാതെയും വരുമ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലാകും. അതിനും ഒരു പരിഹാരം ഇവര്‍ക്കു മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. തിരുവന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഇവരെ കപ്പയും കപ്പ പൊടിയും ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം പഠിപ്പിക്കാമെന്ന് ഏറ്റിരിക്കുകയാണ് അതിനായി കപ്പ ഉണക്കി പൊടിക്കുന്ന തിരക്കിലാണിവര്‍. അതോടൊപ്പം തന്നെ തങ്ങളുടെ അരിയും അനുബന്ധ ഉത്പന്നങ്ങളും കുറച്ചു കൂടി വികസിപ്പിച്ച് പുതിയ പുതിയ ഉത്പന്നങ്ങള്‍ കണ്ടത്തെണമെന്നുള്ള ആഗ്രഹവും ഇവര്‍ക്കുണ്ട്.

പരീക്ഷിച്ചു നേടിയ വിജയം

തരിശു നിലങ്ങള്‍ക്കൊരു പരിഹാരം വേണം. പക്ഷേ, അതെങ്ങനെ യാസ്മിന്‍ ഒരുപാട് ആലോചിച്ചു. ജൈവവളമുപയോഗിച്ച് നെല്ലും പച്ചക്കറിയും കൃഷി ചെയ്താലോ, കൂടെ ആടിനെ വളര്‍ത്തിയാല്‍ വളവുമാകും മറ്റൊരു വരുമാന മാര്‍ഗവുമാകും. എന്തായാലും അത് ഒരു പരീക്ഷണമാണല്ലോ എങ്കില്‍ അതു സ്വയം പരീക്ഷിക്കാം എന്നു തന്നെ ഉറപ്പിച്ചു. അങ്ങനെ 13 ഏക്കര്‍ സ്ഥലത്ത് നെല്‍ കൃഷിയും മൂന്ന് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും ആരംഭിച്ചു. എട്ട് ആടുകളെയും വളര്‍ത്താന്‍ തുടങ്ങി.

പരീക്ഷണം നല്ല വിജയത്തില്‍ തന്നെയാണ് യാസ്മിനെ കൊണ്ടു ചെന്നെത്തിച്ചത്. പച്ചക്കറയില്‍ നിന്നും രണ്ടു ലക്ഷം രൂപ അധിക വരുമാനം, നെല്ലില്‍ നിന്നും 65000 രൂപയോളം അധിക വരുമാനം. വളത്തിനായി വേറൊന്നും ആശ്രയിക്കേണ്ട. പച്ചിലയും ആടിന്റെ മൂത്രവും ചാണകവും സുലഭം. യാസ്മിന് ഇനി മുന്നോട്ടു പോകാം എന്നുള്ള ഉറപ്പായിരുന്നു ഈ വിജയം. സ്വന്തം വിജയം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് ഉറപ്പുണ്ടായിരുന്നെന്നാണ് യാസ്മിന്‍ പറയുന്നത്. ആ ഉറപ്പ് ശരിയായിരുന്നു മുന്നില്‍ വലിയൊരു വിജയ മാതൃകയുള്ളപ്പോള്‍ എന്തിനെ വെറുതെ സമയവും സ്ഥലവും പാഴാക്കണം എന്നുള്ള ചിന്ത ചുറ്റുമുള്ള സ്ത്രീകള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭിച്ചു.

അങ്ങനെ തുടങ്ങി തെന്നല എന്ന കൊച്ചു ഗ്രാമത്തിനും അവിടുത്തെ സ്ത്രീകളുടെ ജീവിതത്തിലും മാറ്റം. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പഠനം നിര്‍ത്തിയ യാസ്മിന്‍ ഇപ്പോള്‍ സാക്ഷരത മിഷന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്. ഉമ്മ ഖദീജക്കും ബാപ്പ അലവിക്കും രണ്ടു സഹോദരന്‍മാര്‍ക്കുമൊപ്പമാണ് യാസ്മിന്റെ താമസം.

യാസ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക അര്‍ഹിക്കുന്ന അംഗീകാരങ്ങളും തേടി എത്തിയിട്ടുണ്ട. 2015 ല്‍ മലപ്പുറം ജില്ലയിലെ മികച്ച കുടുംബശ്രീ കൂട്ടായ്മയായി തിരഞ്ഞെടുക്കപ്പെട്ടത് യാസമിന്റെയും സംഘത്തിന്റെയും കൂട്ടായ്മയാണ്. ദൂരദര്‍ശനും കുടുംബശ്രീ മിഷനും ചേര്‍ന്നു സംഘടിപ്പിച്ച റിയാലിറ്റി ഷോയില്‍ നാലാംസ്ഥാനവും ഇവര്‍ നേടി. നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ മികച്ച മൂന്നു വനിതകളെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ യാസ്മിനായിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും തെന്നല ഗ്രാമ പഞ്ചായത്തിന്റെയുമെല്ലാം അവാര്‍ഡുകള്‍ യാസിനെ തേടിയെത്തിയിട്ടുണ്ട്. ഏതു സംരംഭവും ആരംഭിക്കുന്നതിനു മുന്‍പെ സ്വയം പരീക്ഷിച്ചു വിജയം നേടിയാല്‍ മാത്രമെ യാസ്മിന്‍ മറ്റുള്ളവരെ ഈ പാതയിലേക്ക് ക്ഷണിക്കു.

വിദേശത്തേക്കു പറക്കാനുള്ള തയ്യാറെടുപ്പില്‍

2016 ഫെബ്രുവരി 19 തെന്നല അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയെ സംബന്ധിച്ചിടത്തോളം മറക്കാനാവത്ത ദിവസമാണ്. കാരണം കമ്പനി എക്‌സപോര്‍ട്ടിംഗ് കമ്പനിയായി ഉയര്‍ന്നിരിക്കുകയാണ്. ദുബായിലേക്കാണ് ആദ്യത്തെ കയറ്റുമതി ഉദേശിക്കുന്നത്. ലുലു മാളിന്റെ എല്ലാ ഷോറൂമുകളിലും തെന്നല അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും ഉദേശിക്കുന്നുണ്ട്. കൃഷി ഭവന്‍, കുടുംബശ്രീയുടെ സ്റ്റേറ്റ് മിഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ എന്നിവ തുണയായി ഇവര്‍ക്കൊപ്പം എന്നുമുണ്ട്.

Related posts