50 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ച് സുസുകി; 54 ശതമാനവും ഇന്ത്യയില്‍

swiftന്യൂഡല്‍ഹി: സുസുകി സ്വിഫ്റ്റിന്റെ വില്പന ആഗോളതലത്തില്‍ 50 ലക്ഷം പിന്നിട്ടു. ഇതില്‍ 54 ശതമാനവും ഇന്ത്യയിലാണെന്ന് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ സുസുകി വെളിപ്പെടുത്തി. സ്വിഫ്റ്റും ഡിസയറുമായി ആകെ 27 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ത്തന്നെ നിരത്തിലിറങ്ങിയത്. 11 വര്‍ഷവും അഞ്ചു മാസവുകൊണ്ടാണ് സ്വിഫ്റ്റ് ഈ നേട്ടം കൈവരിച്ചത്.

ജപ്പാന്‍, ഇന്ത്യ, ഹംഗറി, ചൈന, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് സ്വിഫ്റ്റ് നിര്‍മിച്ചിട്ടുള്ളത്. യൂറോപില്‍ വില്പനയുമുണ്ട്.

ഇന്ത്യയിലെ കാര്യം എടുക്കുകയാണെങ്കില്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് രണ്ടു തവണ നേടുന്ന ആദ്യ വാഹനമാണ് മാരുതി സുസുകി സ്വിഫ്റ്റ്. 2005ല്‍ ആദ്യമായി ഇറക്കിയപ്പോഴും 2011ല്‍ പരിഷ്കരിച്ച പതിപ്പ് ഇറക്കിയപ്പോഴുമായിരുന്നു സ്വിഫ്റ്റ് ഈ നേട്ടം കൈവരിച്ചത്. സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ സെഡാന്‍ വാഹമായ ഡിസയര്‍ പുറത്തിറങ്ങിയത് 2008ലാണ്. ഈ മോഡലും മികച്ച ജനശ്രദ്ധ നേടി.

അവസാനം ഇറക്കിയ പതിപ്പിന് ആദ്യ മോഡലുകളേക്കാളും 10 ശതമാനം അധിക ഇന്ധനക്ഷമതയുണ്ട്. നിലവില്‍ ഡീസല്‍ മോഡലിന് 25.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ് പിന്നിട്ട നാഴികക്കല്ലുകള്‍

2004 നവംബര്‍: സ്വിഫ്റ്റിന്റെ ആദ്യ തലമുറ ജപ്പാനില്‍ ഇറക്കി.
2005 ഫെബ്രുവരി: ഹംഗറിയില്‍ നിര്‍മാണം തുടങ്ങി.
2005 മേയ്: ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി.
2005 ജൂണ്‍: ചൈനയില്‍ നിര്‍മാണം തുടങ്ങി.
2005 നവംബര്‍: കാര്‍ ഓഫ് ദ ഇയര്‍അവാര്‍ഡ്.
2007 മേയ്: മലേഷ്യയില്‍ നിര്‍മാണം തുടങ്ങി.
2008 ജൂണ്‍: ലോകത്താകെ 10 ലക്ഷം കാറുകള്‍ വിറ്റു.
2009 നവംബര്‍: പാക്കിസ്ഥാനില്‍ നിര്‍മാണം തുടങ്ങി.
2010 സെപ്റ്റംബര്‍: രണ്ടാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കി.
2010 നവംബര്‍: കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്.
2011 ജനുവരി: ലോകത്താകെ 20 ലക്ഷം കാറുകള്‍ വിറ്റു.
2012 മാര്‍ച്ച്: തായ്‌ലന്‍ഡില്‍ നിര്‍മാണം തുടങ്ങി.
2013 ജനുവരി: ലോകത്താകെ 30 ലക്ഷം കാറുകള്‍ വിറ്റു.
2014 ജനുവരി: വിയറ്റ്‌നാമില്‍ നിര്‍മാണം തുടങ്ങി.
2014 ഓഗസ്റ്റ്: ലോകത്താകെ 40 ലക്ഷം കാറുകള്‍ വിറ്റു.
2016 ഏപ്രില്‍: ലോകത്താകെ 50 ലക്ഷം കാറുകള്‍ വിറ്റു.

Related posts