തെരഞ്ഞെടുപ്പിന്റെ മറവില്‍ തണല്‍മരക്കൊള്ള

kkd-thanalmaramമുക്കം: കനത്ത വേനല്‍ച്ചൂടിനു ആശ്വാസ മാകുന്ന തണല്‍മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നു. സംസ്ഥാന പാതയോരങ്ങളിലും മലയോരങ്ങളിലെ മറ്റു റോഡരികിലുമുള്ള തണല്‍മരങ്ങളാണ് വ്യാപകമായി മുറിച്ചു കൊണ്ടു പോകുന്നത്. ജീവന് ഭീഷണിയാകുന്ന മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് ചൂഷണം ചെയ്താണ് ഒരു വിഭാഗം മരംമുറിച്ചു തുടങ്ങിയിരിക്കുന്നത്.

റോഡരികില്‍ താമസിക്കുന്ന വീട്ടുകാരോട് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചാണ് ഈ ലോബി മരങ്ങള്‍ മുറിച്ചു നീക്കാന്‍ കരുക്കള്‍ നീക്കുന്നത്. പരാതി നല്‍കുന്നവര്‍ക്ക് ഇവരുടെ വകയായി ‘ചില്ലറ’യും നല്‍കുന്നുണ്ടെന്നാണറിവ്. പതിനായിരവും അതിന് മുകളിലും വരെ വില ലഭിക്കുന്ന മരങ്ങളാണ് മുറിച്ചു നശിപ്പിക്കുന്നത്.  പരിസരവാസിക്ക് മെയ്യധ്വാനമില്ലാതെ കിട്ടുന്ന പണമായതിനാല്‍ എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുന്നുണ്ട്.

ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതി നല്‍കുന്നതോടെ ഇതിനുള്ള അനുമതി ലഭിക്കും.ഇതോടെ മരം നീക്കം ചെയ്യാന്‍ ഉടന്‍ ആളുകളെത്തും. ഇങ്ങിനെ മുറിച്ച മരത്തടികളില്‍ ചിലത് സംസ്ഥാന പാതയില്‍ കറുത്ത പറമ്പിലെ റോഡരികില്‍ കൂട്ടിയിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയ സംഘടനകള്‍ മൗനം പാലിക്കുന്നത് മരക്കടത്തുകാര്‍ക്ക് തണലാകുകയാണ്്.

Related posts