തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന് കനിഞ്ഞാല്‍ സൗജന്യ അരി നല്കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന്. ഇപ്പോള്‍ തമിഴ്നാട്ടില്‍ മാത്രമാണ് സൗജന്യ അരി നല്‍കുന്നത്. 2016 ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ അരി നല്‍കാനുള്ള ഉത്തരവിറങ്ങിയത് മാര്‍ച്ച് മൂന്നിനാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് നാലിനും.
സംസ്ഥാനത്തു ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും എഎവൈ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും വീതം സൗജന്യമായി നല്‍കാനുള്ള 2016 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. 95 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സൗജന്യ അരി വിതരണം. കഴിഞ്ഞ അഞ്ചുവര്‍ഷം 95 ലക്ഷം പേര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്കി. ഇതിനായി 3,500 കോടി രൂപ സബ്സിഡി നല്കി. ഒരു വര്‍ഷം 700 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസാനം 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്.
സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് 837 കോടി രൂപ സബ്സിഡി നല്കി. ഇവയിലൂടെ വിതരണം ചെയ്യുന്ന അരിക്കും സബ്സിഡി നല്കി. അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തതു വഴി വിലക്കയറ്റം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോയുടെ സബ്സിഡി 344.31 കോടി രൂപയായിരുന്നത്് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 538.37 കോടി രൂപയായി. സബ്സിഡി ഇനത്തില്‍ അരി കൂടി ഉള്‍പ്പെടുത്തി. 2014-15 ല്‍ 95,188 മെട്രിക് ടണ്‍ അരി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തു.
കുറഞ്ഞ നിരക്കില്‍ പച്ചക്കറി നല്കാന് ഹോര്ട്ടികോപ്പിന് 44.4 കോടി രൂപ നല്കി. കണ്‍സ്യൂമര്‍ഫെഡിന്റെ 20,428 നന്മ സ്റ്റോറുകളിലൂടെ 10 തരം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയെക്കാള്‍ 20 ശതമാനം കുറച്ച് വിതരണം ചെയ്തുവരുന്നു. 242 ത്രിവേണി സ്റ്റോറുകളും 605 നീതി മെഡിക്കല്‍ സ്റ്റോറുകളും 142 സഞ്ചരിക്കുന്ന ത്രിവേണികളും ഒഴുകുന്ന ത്രിവേണികളും ത്രിവേണി കോഫി ഹൗസുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.