തെരഞ്ഞെടുപ്പ് തിരക്കിനിടെ വന്‍ കവര്‍ച്ചയ്ക്കു പദ്ധതി; അഞ്ചംഗസംഘം ആയുധങ്ങളുമായി പിടിയില്‍; പിടിയിലായത് എരഞ്ഞിപ്പാലം, കരിക്കാംകുളം ബിവറേജസുകളില്‍ മോഷണം നടത്തിയവര്‍

moshanamകോഴിക്കോട്: തെരഞ്ഞെടുപ്പു തിരക്കിനിടെ വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗസംഘത്തെ ആധുനിക ഉപകരണങ്ങള്‍ സഹിതം ചേവായൂര്‍ എസ്‌ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റു ചെയ്തു. പാറോപ്പടി-കണ്ണാടിക്കല്‍ റോഡില്‍ വച്ച് ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഘം വലയിലായത്.

പെരിങ്ങളം സ്വദേശി മുജീബ് (26), അത്തോളി സ്വദേശികളായ ജാബിര്‍ എന്ന ജാഫര്‍ (34), മുഹമ്മദ് റാസിക് എന്ന റാസി (27), ജെറീഷ് (30), കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരാണ് പിടിയിലായത്. കാറില്‍ സൂക്ഷിച്ച ഗ്യാസ് കട്ടര്‍, ബോള്‍ട്ട് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍, കമ്പിപ്പാര തുടങ്ങിയയുള്‍പ്പെട്ട ഉപകരണശേഖരം പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കെഎല്‍ 11ബി 1372 ആള്‍ട്ടോ കാര്‍ വാടകയ്‌ക്കെടുത്തതാണ്.

പോലീസും ജനങ്ങളും തെരഞ്ഞെടുപ്പു തിരക്കില്‍ മുഴുകിയിരിക്കുമ്പോള്‍ ജ്വല്ലറിയോ ബാങ്കോ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ നിന്ന് വന്‍തോതില്‍ കുരുമുളക്, അടയ്ക്ക, റബര്‍ എന്നിവ മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

സംഘത്തലവനായ മുജീബിനെതിരെ ഫറോക്ക്, നല്ലളം, പേരാമ്പ്ര എന്നിവിടങ്ങളിലെയും വയനാട് ജില്ലയിലെയും പോലീസ് സ്‌റ്റേഷനുകളിലായി ഇരുപതോളം കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. രണ്ടുതവണ ജയില്‍ശിക്ഷ അനുവഭിച്ചിട്ടുണ്ട്. നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ ജാബിറും രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റാസി ബൈക്ക് മോഷണക്കേസില്‍ പ്രതിയാണ്.

കൊട്ടാരക്കര സ്വദേശിയായ ജോസ്‌തോസ് വെല്‍ഡിംഗ് ജോലിയില്‍ അതിവിദഗ്ധനാണ്. ഷട്ടറിന്റെ ഇരുമ്പുനട്ടുകള്‍ കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. ശബ്ദം പുറത്തുകേള്‍ക്കാതെ ഇരുമ്പുപൂട്ടുകളും മറ്റും മുറിക്കുന്നതിനുള്ള പരിശീലനം ഇയാള്‍ സംഘാംഗങ്ങള്‍ക്കു നല്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഫേസ്ബുക്ക് പ്രണയം നടിച്ച് വയനാട്ടിലെ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ബീവറേജസ് ഷോപ്പില്‍ നിന്നും കൂടുതല്‍ മദ്യം വാങ്ങിപ്പോകുന്നവരെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുക്കുന്നതു പതിവാക്കിയ ജെറീഷ് മിഠായിത്തെരുവുകളിലെ കടകളിലും സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് എരഞ്ഞിപ്പാലം കരിക്കാംകുളം എന്നിവിടങ്ങളിലെ ബീവറേജ് ഷോപ്പുകളില്‍ മദ്യം കവര്‍ന്നത് ഇതേ സംഘമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പേരാമ്പ്രയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നു കവര്‍ന്ന ഗ്യാസ് കട്ടറും സിലിണ്ടറും ഉപയോഗിച്ചാണ് എരഞ്ഞിപ്പാലത്തെ മദ്യശാലയുടെ പൂട്ട് പൊളിച്ചത്. കരിക്കാംകുളത്ത് വന്‍മോഷണമാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും ശബ്ദം കേട്ട് പരിസരവാസികള്‍ ഉണര്‍ന്നുവെന്ന് കണ്ടതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ബീവറേജസിലെ മോഷണത്തിനു ശേഷം വെള്ളയില്‍, നല്ലളം എന്നിവിടങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു.

നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷ്‌റഫ്, ചേവായൂര്‍ സിഐ എ.വി. ജോണ്‍, നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍, നടക്കാവ് എസ്‌ഐ ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ ഷാഡോ പോലീസ് സംഘവും പ്രതികളെ പിടികൂടാന്‍ സഹായിച്ചു.

Related posts