കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയുടെ പാശ്ചാത്തലത്തില്‍ ഡിസിസി പുനസംഘടന വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഡിസിസി പ്രസിഡന്റ് സ്ഥാനംവഹിക്കുന്ന കെ.സി. അബു ഇക്കാലയളവില്‍ സംഘടനാ വളര്‍ച്ചയ്ക്കായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചുനിന്നാണ് അബുവിനെ മാറ്റാനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നത്. കെ.സി. അബു ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തനം ആരംഭിച്ചശേഷം ജില്ലയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിക്ക് സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നതാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.
മാത്രവുമല്ല ഇത്തവണ ജില്ലയില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായ കൊടുവള്ളി, തിരുവമ്പാടി സീറ്റുകള്‍ നഷ്ടമായതും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുവലത് മുന്നണികള്‍ക്കൊപ്പം മാറിമാറി നിന്ന കുന്നമംഗലം മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. കുന്നമംഗലത്ത് അബുവിന്റെ ബന്ധുക്കളുടെ വോട്ടുകള്‍പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്ന് അബു വിരോധികള്‍ പരസ്യമായിതന്നെ പറയുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസും ഡിസിസി പ്രസിഡന്റും രണ്ടുതട്ടില്‍ മുന്നോട്ടുനീങ്ങുന്ന അവസ്ഥയാണിപ്പോള്‍ കോഴിക്കോട് ഡിസിസിയിലുള്ളത്.
അബുവിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം നിലവില്‍ ശക്തമാണെങ്കിലും കേരളത്തില്‍ ഭരണം പോയതിനാല്‍ ആരുംതന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി പിടിവലി നടത്തിയവര്‍ പലരും ഭരണംമാറിയതോടെ വിട്ടുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ നല്ലകാലത്ത് ജില്ലാ ഘടകത്തെ മുന്നില്‍ നിന്നും നയിച്ച താന്‍ പ്രതിസന്ധിഘട്ടത്തില്‍ മാറിനില്‍ക്കില്ലെന്നാണ് കെ.സി.അബു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അബുവിനെ മാറ്റണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആരും തയാറാവാത്തതാണ് അബുവിന് ആശ്വാസമാകുന്നത്. നിലവില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അനുയായി കെ.പി. അനില്‍കുമാറിനാണ് ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണിക്കാനുള്ളതില്‍ മുന്‍തൂക്കം. അനില്‍കുമാറിന് കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചതും കൂടി കണക്കിലെടുത്താല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ അനില്‍കുമാറിനെ പിന്തുണയ്ക്കാനാണ് സാധ്യത.