വി.എസ്. രതീഷ്
ആലപ്പുഴ: തെരുവില്‍ അലയുന്ന മാനസിക അസ്വാസ്ഥ്യമുള്ളവര്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരാകുന്നു. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി കാണപ്പെട്ടിരുന്ന പലരെയുമാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ആലപ്പുഴ നഗരത്തില്‍ നിന്നുമാത്രം ഇത്തരത്തിലുള്ള നാലുപേരാണ് അപ്രത്യക്ഷരായത്. ബീച്ചിന് സമീപത്തെ റെയില്‍വേ ക്രോസിന് സമീപം വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശിയെയാണ് ആദ്യം കാണാതായത്. നാട്ടുകാര്‍ ടിടിആര്‍ എന്നു വിളിച്ചിരുന്ന ഇയാളെ ആറുമാസം മുമ്പ് കാണാതാകുകയായിരുന്നു.
ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം കേന്ദ്രമാക്കിയിരുന്ന മധുര സ്വദേശി ഷണ്‍മുഖന്‍, ഇഎസ്‌ഐ ജംഗ്ഷന് സമീപവും ബീച്ചിലുമായി കാണപ്പെട്ടിരുന്ന രവി, ബസ് സ്റ്റാന്‍ഡിന് പിറകുവശം മാതാ ജെട്ടിക്ക് സമീപം കഴിഞ്ഞിരുന്ന ബിജു എന്നിവരാണ് അപ്രത്യക്ഷരായിരിക്കുന്നത്. പത്തുദിവസം മുമ്പാണ് ബിജുവിനെ കാണാതായത്. അപ്രത്യക്ഷരായവരെല്ലാം 45 വയസിന് താഴെയുള്ളവരാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഒരു സന്നദ്ധ സംഘടന വൈകുന്നേരങ്ങളില്‍ ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു.
മാസങ്ങളായി ഭക്ഷണം കൃത്യമായി വാങ്ങിയിരുന്ന ഇവരെ ഒന്നിനുപിറകെ ഒന്നായി കാണാതാകുകയായിരുന്നു. ആശുപത്രികളിലും ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പ്രവേശിപ്പിക്കുന്ന കേന്ദ്രങ്ങളിലുമെല്ലാം സന്നദ്ധ പ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തില്‍ ഇവരുടെ അപ്രത്യക്ഷമാകല്‍ പൊതുജനങ്ങള്‍ക്കിടയില്‍ തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
സാധാരണ ഗതിയില്‍ തെരുവിലലയുന്ന ഒരാളെ സന്നദ്ധ സംഘടനയോ വ്യക്തികളോ ഏറ്റെടുക്കണമെങ്കില്‍ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തതിനുശേഷം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും തുടര്‍ന്ന് സംഘടന പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള കോടതിയില്‍ ഇയാളെ ഹാജരാക്കുകയും പിന്നീട് വൈദ്യ സഹായം ആവശ്യമുണ്ടെങ്കില്‍ ആശുപത്രിയിലേക്കോ അല്ലെങ്കില്‍ പുനരധിവാസ കേന്ദ്രത്തിലേക്കോ മാറ്റുകയെന്നതാണ് നടപടി.
എന്നാല്‍ ആലപ്പുഴ നഗരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു ഏറ്റെടുക്കല്‍ പോലുമുണ്ടായിട്ടില്ല. തെരുവിലലയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു വകുപ്പിലും ഇല്ലാത്തതിനാല്‍ ഇത്തരം കാണാതാകലുകളെക്കുറിച്ച് അന്വേഷണങ്ങളുമുണ്ടാകാറില്ല.