തെരുവുനായ ഭീതിയില്‍ പാറശാല നിവാസികള്‍; 25 ദിവസം കൊണ്ട് നായയുടെ കടിയേറ്റത് ആയിരത്തിലധികം പേര്‍ക്ക്

pkd-dogപാറശാല: പാറശാലയിലും അതിര്‍ത്തി പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടിനു പുറത്തിറങ്ങുന്നതു തന്നെ പേടിച്ചാണ്. കുട്ടികളെ സ്കൂളില്‍ അയച്ചിട്ട്, തിരികെ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കള്‍ കഴിയുന്നത് ചങ്കിടിപ്പോടെ. ഈമാസം ഒന്നാം തീയതി മുതല്‍ ഇന്നലെ വരെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് പാറശാല താലൂക്ക് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയത് എഴുന്നൂറ്റി പത്തു പേര്‍. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി എടുത്താല്‍ ആയിരത്തിലധികവും. ഇതില്‍ മുപ്പതിലധികം പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാറശാലയിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗാന്ധിപാര്‍ക്കിനു പുറകുവശം, മുറിയത്തോട്ടം, പവതിയാന്‍ വിള, പുത്തന്‍കട, കുഴിഞ്ഞാന്‍വിള, താലൂക്ക് ആശുപത്രി, സിവില്‍ സ്റ്റേഷന്‍ പരിസരം, ഇടിച്ചക്കപ്ലാമൂട്, പൊഴിയൂര്‍ ഗവണ്‍മെന്റ് യുപി സ്കൂള്‍, പൊഴിയൂര്‍ പിഎച്ച്‌സി, കാക്കറവിള, പഴയ ഉച്ചക്കട പ്രദേശങ്ങളില്‍ തെരുവു നായ്ശല്യം രൂക്ഷമാണ്. ചന്തകളിലേയും ഹോട്ടല്‍ മാലിന്യങ്ങള്‍ കല്യാണമണ്ഡപങ്ങള്‍, മാലിന്യ നിക്ഷേപങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണം ലഭിക്കുന്നതാണ്, ഇവിടങ്ങളില്‍ നായ് ശല്യം രൂക്ഷമാകാന്‍ കാരണം.

കൂടാതെ നാഗര്‍കോവില്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥപാനങ്ങള്‍ പിടികൂടുന്ന നായ്ക്കളെ അതിര്‍ത്തി കടത്തി വിടുന്നതായും ആരോപണമുണ്ട്. ഇത്തരത്തില്‍ തെരുവ് നായ്ക്കളെ കൊണ്ടുവന്ന ഒരു ടിപ്പര്‍ ലോറിയെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Related posts