തെരുവ് നായശല്യം: എബിസി പദ്ധതിക്ക് നടപടി തുടങ്ങി; ആദ്യ പടി വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ്

pkd-dogമാന്നാര്‍: സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന നായ് ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഉദ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു.

യോഗങ്ങളിലെല്ലാം ജനപ്രതിനിധികള്‍ തെരുവ് നായ്ക്കളെ കൊല്ലണമെന്ന വാദമാണ് ഉയര്‍ത്തിയത്. എന്നാല്‍ കളക്ടര്‍മാര്‍ക്ക് കിട്ടിയ സര്‍ക്കാര്‍ സര്‍ക്കുലറില്‍ നായ്ക്കളെ കൊല്ലുവാന്‍ പാടില്ലെന്നും മറിച്ച് നായ്ക്കള്‍ പെറ്റുപെരുകാതിരിക്കുവാന്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് പറഞ്ഞിരിക്കുന്നത്.ഇതിന്റെ ഭാഗമായി വളര്‍ത്തുന്ന നായ്ക്കളെയും തെരുവ് നായ്ക്കളുടെയും എണ്ണം വാര്‍ഡ് തലങ്ങളില്‍ തയാറാക്കും. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് കര്‍ശനമായി ലൈസന്‍സ് ഏര്‍പ്പെടുത്തും.

ഈ മാസം 30-ന് മുമ്പ് വളര്‍ത്തു നായ്ക്കളുടെ ലൈസന്‍സ് നിശ്ചിത ഫീസ് അടച്ച് ഉടമസ്ഥര്‍ എടുക്കണം. ഇത് സംബന്ധിച്ച് എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അക്രമണകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനും മറ്റ് തെരുവ് നായ്ക്കളെ വന്ദീകരണം നടത്തുവാനുമാണ് പദ്ധതി. ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. ഇതിനാവശ്യമായ ഫണ്ട് ഉള്‍പ്പടെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts