തേങ്ങായിടാന്‍ മാത്രമല്ല ഈ യന്തം! പിതൃക്കള്‍ക്കു ദാഹം വയ്ക്കുന്ന ചടങ്ങില്‍ പഴം ഇല്ലാതെ വലഞ്ഞ വീട്ടമ്മയ്ക്ക് വാഴക്കുല വെട്ടാന്‍ സഹായിച്ചത് തെങ്ങുകയറ്റ യന്ത്രം

KTM-pazhamകുമരകം: കല്‍ക്കിടകത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃക്കള്‍ക്കു ദാഹംവയ്ക്കുന്ന ചടങ്ങില്‍ പഴം ഇല്ലാതെ വലഞ്ഞ വീട്ടമ്മയ്ക്ക് വാഴക്കുല വെട്ടാന്‍ തെങ്ങുകയറ്റ യന്ത്രം സഹായിച്ചു. കുമരകം ഒറവണക്കളം സൗദാമിനി അമ്മയുടെ പുരയിടത്തില്‍ വിളഞ്ഞ ആറ്റുകണ്ണന്‍ വാഴക്കുല തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചു മുഹമ്മ സ്വദേശി മറ്റത്തില്‍വളപ്പില്‍ ഉദയന്‍ അതിസാഹസികമായി വെട്ടിയെടുത്തു. വാഴക്കുല സര്‍വീസ് വയറില്‍ കുരുങ്ങിക്കിടന്നതിനാല്‍ കുലവെട്ടാന്‍ മക്കള്‍ ധൈര്യപ്പെട്ടില്ല. കുലപഴുത്ത് പകുതിയിലധികവും കിളികള്‍ തിന്നിട്ടും താഴെനിന്ന് എല്ലാ കണ്ടുനില്ക്കാനെ വീട്ടമ്മയ്ക്കു കഴിഞ്ഞുള്ളു.

ഇന്നലെ വൈകിട്ട് പിതൃക്കള്‍ക്കു ദാഹംവയ്ക്കാന്‍ പഴം ഇല്ലാത്ത അവസ്ഥ വീട്ടമ്മ തന്റെ ചായക്കടയില്‍ വന്ന പലരോടും പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ഉദയന്‍ കടയിലെത്തിയത്. വീട്ടമ്മയുടെ നിസഹായാവസ്ഥ കടയിലുണ്ടായിരുന്ന കാവില്‍ മധു, സജീവഭവനില്‍ സനു എന്നിവര്‍ ഉദയനെ ധരിപ്പിച്ചു. എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് വീട്ടമ്മയെ സഹായിക്കാന്‍ ഉദയന്‍ തയാറായി. 15 അടിയിലേറെ പൊക്കവും 25 ഇഞ്ചോളം വണ്ണവും ഉണ്ടായിരുന്നു വാഴയ്ക്ക്. തെങ്ങില്‍ കയറുന്ന ലാഘവത്തോടെ കാണികള്‍ നോക്കിനില്‍ക്കെ സാഹസികമായി കുലവെട്ടി ഉദയന്‍ താരമായി.

Related posts