തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വീഴ്ച സംഭവിച്ചു: മന്ത്രി മേഴ്‌സികുട്ടിയമ്മ

KNR-MERCYകണ്ണൂര്‍: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവസരങ്ങള്‍ കണ്ടെത്തുന്നതിലും വലിയ വീഴ്ചയാണ് ഇതുവരെ സംഭവിച്ചതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മത്സ്യവിഷരഹിത പച്ചക്കറി വിപണന കേന്ദ്രമായ അക്വാഗ്രീന്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. എന്നാല്‍ ഉത്പാദിപ്പിക്കുന്നതാകട്ടെ രണ്ടുകോടി മത്സ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷം ഇത് നാലുകോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നമ്മള്‍ക്ക് ആവശ്യമുള്ള മത്സ്യകുഞ്ഞുങ്ങള്‍ ഉത്പാദിപ്പിക്കുന്നതോടെ നിരവധിപേര്‍ക്ക്് ഈ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.കേരളത്തിലേക്ക് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവരുന്നത്.

ഇതിന് ഗുണനിലവാരം കുറവാണ്. ഗുണപ്രദമായ മത്സ്യങ്ങളെ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിനുവേണ്ടിയാണ് ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുള്ള പരിശീലനം ഫിഷറീസ് വകുപ്പ് സൗജന്യമായി നല്‍കും. കാര്‍ഷിക രംഗത്ത് ഒരു സംയോജിത സംവിധാനമാണ് ഉണ്ടാകേണ്ടത്. റബറിന് വിലയിടിയുമ്പോള്‍ റബര്‍ പൂര്‍ണമായും വെട്ടിമാറ്റി മറ്റ് കൃഷിയിലേക്ക് തിരിയുന്നത് അഭികാമ്യമല്ല. റബറിനോടൊപ്പം മറ്റ് കൃഷികളും ഉള്‍പ്പെടുത്തിയുള്ള സംയോജിത കൃഷിരീതിയാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഡ്രസ് ചെയ്ത മത്സ്യത്തിന്റെ ആദ്യവില്‍പന പി.കെ. ശ്രീമതി എംപിയും പച്ചക്കറി വിപണനോദ്ഘാടനം മേയര്‍ ഇ.പി. ലതയും നിര്‍വഹിച്ചു. പി.പി. ദിവ്യ, തോമസ് വര്‍ക്കി, ഡോ. ദിനേശ് ചെറുവാട്ട്, കെ. ഓമന എന്നിവര്‍ പ്രസംഗിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തന സമയം. അതാത് ദിവസത്തെ മാര്‍ക്കറ്റ് വിലയാണ് ഈടാക്കുന്നത്. ഓര്‍ഡര്‍ പ്രകാരം വീടുകളിലെത്തിക്കുന്ന സംവിധാനവും ഒരുക്കുന്നുണ്ട്.

Related posts