തോടുകളില്‍ മാലിന്യക്കൂമ്പാരം: നടപടിയെടുക്കാതെ പഞ്ചായത്തുകള്‍

alp-malinyamതുറവൂര്‍: ഗ്രാമ പ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളിലും മാലിന്യങ്ങള്‍ നിറഞ്ഞിട്ടും  പഞ്ചായത്തുകള്‍ നടപടിയെടുക്കുന്നില്ല .ജലഗതാഗതമുള്ള തോടുകളിലടക്കം മാലിന്യങ്ങള്‍ കൂമ്പാരമായിട്ടും ഇവ നീക്കം ചെയ്യുവാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും കോഴി കടകളിലെ മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് ഒട്ടുമിക്ക തോടുകളും നിറഞ്ഞിരിക്കുകയാണ്. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ തോടുകളും പൊഴിച്ചാലും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അനധികൃത പീലിംഗ് ഷെഡുകളില്‍ നിന്നുള്ള മാലിന്യങ്ങളും ഈ തോടുകളില്‍ കെട്ടിക്കിടക്കുകയാണ്.

മാലിന്യങ്ങളുടെ ആധിക്യം മൂലം ഈ തോടുകളിലുണ്ടായിരുന്ന  മത്സ്യ സമ്പത്ത് പൂര്‍ണമായി ഇല്ലാതായിരിക്കുകയാണ്. തോടുകളിലെ മാലിന്യം  മേഖലയില്‍ സാക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ ഇടയാക്കുന്നതായും ആക്ഷേപമുണ്ട്. തോടുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ വര്‍ഷകാലത്ത് വെള്ളം ഒഴുകിപോകാന്‍ സാധിക്കാത്തതിനാല്‍ ഈ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.

അന്ധകാരനഴി പള്ളിത്തോട്, ചെല്ലാനം, പൊഴിച്ചാലും ഇതിനോടു ചേര്‍ന്നുള്ള ചെറുതോടുകളിലും ഒഴുക്ക് പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് ഈ തോട് വൃത്തിയാക്കി മാലിന്യമുക്തമാക്കിയില്ലെങ്കില്‍  പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാനും വന്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related posts